ന്യൂഡൽഹി: ഉക്രെയ്ന്‍ രക്ഷാപ്രവര്‍ത്തനത്തില്‍ കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി എംപി വരുണ്‍ ഗാന്ധി. എല്ലാ ദുരന്തങ്ങളും അവസരമായി കാണരുതെന്ന് പറഞ്ഞ വരുണ്‍ ഗാന്ധി ഉചിതമായ സമയത്ത് നടപടിയുണ്ടായില്ലെന്നും കുറ്റപ്പെടുത്തി.
ഉക്രെയ്നിലെ ദുരിതം ഒരു വിദ്യാര്‍ത്ഥി വിവരിക്കുന്ന വീഡിയോ ട്വിറ്ററില്‍ പങ്കുവച്ചാണ് വരുണ്‍ ഗാന്ധി കേന്ദ്ര സര്‍ക്കാരിനെ ചോദ്യം ചെയ്യുന്നത്. സര്‍ക്കാര്‍ നല്‍കിയ നമ്പറില്‍ വിളിച്ചാല്‍ ഇന്ത്യന്‍ എംബസിയിലെ ഉദ്യോഗസ്ഥന്‍ ഫോണെടുക്കുന്നില്ല. കുടുങ്ങി കിടക്കുന്ന സ്ഥലത്ത് നിന്ന് 800 കിലോമീറ്റര്‍ അകലെയുള്ള അതിര്‍ത്തിയിലെത്താനാണ് പറയുന്നത്. അവിടേക്ക് എത്താന്‍ കഴിയുന്നില്ലെന്നുമാണ് വിദ്യാര്‍ത്ഥി പറയുന്നത്.
കുടുങ്ങി കിടക്കുന്നവരെ തിരികെ എത്തിക്കുന്നത് ഔദാര്യമല്ലെന്നും കടമയാണെന്നും സര്‍ക്കാര്‍ ഓര്‍ക്കണമെന്ന വിമര്‍ശനമാണ് വീഡിയോ ചൂണ്ടിക്കാട്ടി വരുണ്‍ ഗാന്ധി പറയുന്നത്. പതിനയ്യായിരത്തിലധികം പേര്‍ ഇനിയും കുടുങ്ങി കിടക്കുമ്പോള്‍ അവസരം മുതലെടുക്കാനല്ല സര്‍ക്കാര്‍ ശ്രമിക്കേണ്ടതെന്നും വരുണ്‍ ഗാന്ധി കുറ്റപ്പെടുത്തുന്നു.
ശരിയായ സമയത്ത് തീരുമാനം എടുക്കാത്തത് കൊണ്ടാണ് 15,000 വിദ്യാര്‍ഥികള്‍ കുടുങ്ങിയത്. അവരെ സുരക്ഷിതമായി തിരിച്ചെത്തിക്കേണ്ടത് സര്‍ക്കാരിന്‍റെ ഉത്തരവാദിത്തമാണ്. എല്ലാ ദുരന്തങ്ങളും അവസരമായി മാറ്റരുതെന്നും വരുണ്‍ ഗാന്ധി ട്വീറ്റ് ചെയ്തു.