ഉക്രെയ്ന്‍ പ്രതിസന്ധി; രാഷ്ട്രപതിയുടെ വിദേശ സന്ദര്‍ശനം മാറ്റി വച്ചു

ഉക്രെയ്ന്‍ പ്രതിസന്ധി; രാഷ്ട്രപതിയുടെ വിദേശ സന്ദര്‍ശനം മാറ്റി വച്ചു

ന്യൂഡൽഹി: ഉക്രെയ്നിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ത്രിരാഷ്ട്ര സന്ദർശനം മാറ്റിവച്ചു. ഉക്രെയ്നിലെ ഇന്ത്യക്കാരുടെ രക്ഷാദൗത്യത്തിനാണ് പ്രഥമപരിഗണനയെന്ന് രാഷ്ട്രപതി വ്യക്തമാക്കി.

അതേസമയം കീവിൽ നിന്ന് ആയിരത്തോളം വിദ്യാർത്ഥികളെ അതിർത്തിയിൽ എത്തിച്ചതായി ഇന്ത്യൻ എംബസി അറിയിച്ചു. കീവിൽ കർഫ്യുവിന് ഇളവ് വന്നാൽ കൂടുതൽ ആളുകളെ ഒഴിപ്പിക്കും. ഇതിനിടെ ഉക്രെയ്നിൽ നിന്ന് ഏഴാമത്തെ രക്ഷാദൗത്യ വിമാനം മുംബൈയിലെത്തി.

റൊമാനിയയിലെ ബുക്കാറസ്റ്റിൽ നിന്നുള്ള വിമാനത്തിൽ 182 ഇന്ത്യക്കാരുണ്ട്. ഇതോടെ ഉക്രെയ്നിൽ നിന്ന് മടങ്ങിയെത്തിയ ഇന്ത്യക്കാരുടെ എണ്ണം 1567 ആയി. ഉക്രെയ്ൻ അതിർത്തി രാജ്യങ്ങളായ ഹങ്കറി, റൊമാനിയ, സ്ലോവാക്യ, പോളണ്ട്, മൾഡോവ എന്നീ രാജ്യങ്ങളിലെ രക്ഷാപ്രവർത്തനത്തിന്റെ ഏകോപന ചുമതല കേന്ദ്ര മന്ത്രിമാർക്കാണ്. ഹർദീപ് സിങ്ങ് പുരി, ജ്യോതിരാദിത്യ സിന്ധ്യ, കിരൺ റിജിജു, വി.കെ സിംഗ് എന്നിവരാണ് ഈ രാജ്യങ്ങളിൽ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നത്.

പോളണ്ട്, മൾഡോവ എന്നീ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് വിമാന സർവീസ് ആരംഭിക്കുന്നതിനായി മന്ത്രിമാർ നീക്കം തുടങ്ങിയിട്ടുണ്ട്. അതേസമയം ആളുകൾ നേരിട്ട് അതിർത്തിയിലേക്ക് എത്തരുതെന്നും അതിർത്തിയിൽ തിരക്കുണ്ടെന്നും ഇന്ത്യൻ എംബസി അറിയിച്ചിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.