ഇന്ത്യക്കാരുടെ ഒഴിപ്പിക്കല്‍; പുടിനുമായി ഫോണില്‍ സംസാരിച്ച് നരേന്ദ്ര മോഡി

ഇന്ത്യക്കാരുടെ ഒഴിപ്പിക്കല്‍; പുടിനുമായി ഫോണില്‍ സംസാരിച്ച് നരേന്ദ്ര മോഡി

ന്യൂഡല്‍ഹി: ഉക്രെയ്‌നില്‍ റഷ്യ ആക്രമണം രൂക്ഷമാക്കിയ പശ്ചാത്തലത്തില്‍ ഇന്ത്യക്കാരുടെ സുരക്ഷ സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായി ചര്‍ച്ച നടത്തി. ഉക്രെയ്‌നിലുള്ള ഇന്ത്യക്കാരെ റഷ്യ വഴി ഒഴിപ്പിക്കുന്ന കാര്യം ചര്‍ച്ചയായെന്നാണു വിവരം. ഒരാഴ്ചയ്ക്കിടെ ഇതു രണ്ടാം തവണയാണ് ഇരു നേതാക്കളും ചര്‍ച്ച നടത്തുന്നത്.

'ഉക്രെയ്‌നിലെ സ്ഥിതിഗതികള്‍ നേതാക്കള്‍ അവലോകനം ചെയ്തു, പ്രത്യേകിച്ച് നിരവധി ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ കുടുങ്ങിക്കിടക്കുന്ന ഖാര്‍കിവിലെ സ്ഥിതി. സംഘര്‍ഷ മേഖലകളില്‍ നിന്ന് ഇന്ത്യന്‍ പൗരന്മാരെ സുരക്ഷിതമായി ഒഴിപ്പിക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്തു-എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.

നേരത്തെ ഇന്ത്യക്കാരുടെ സുരക്ഷിതത്വത്തില്‍ ആശങ്കയറിച്ച് നരേന്ദ്ര മോഡി പുടിനുമായി സംസാരിച്ചിരുന്നു. പ്രശ്നം നയതന്ത്രത്തിലൂടെ പരിഹരിക്കണമെന്നും മോഡി ആവശ്യപ്പെട്ടിരുന്നു.

ഉക്രെയ്‌നിലെ ഇന്ത്യക്കാര്‍ക്കു സുരക്ഷിതപാത ഒരുക്കുമെന്ന് നേരത്തെ റഷ്യന്‍ സ്ഥാനപതി അറിയിച്ചിരുന്നു. ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ സഹായിക്കും. ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ഥി നവീന്റെ മരണം അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. യുഎന്നിലെ നിഷ്പക്ഷ നിലപാട് തുടരണമെന്നും റഷ്യന്‍ സ്ഥാനപതി അഭ്യര്‍ഥിച്ചു.

അതേസമയം, 17,000 ഇന്ത്യക്കാര്‍ യുക്രൈന്‍ വിട്ടതായി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ തിരികെയെത്തിയവരുടെ എണ്ണം 3,352 ആണെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

ഉക്രെയ്‌നിലെ പ്രധാന നഗരങ്ങളില്‍ കനത്ത ഷെല്ലാക്രമണം നടക്കുകയാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.