ന്യൂഡല്‍ഹി: ഉക്രെയ്ന്‍ രക്ഷാദൗത്യത്തിന്റെ ഭാഗമായി ഇതുവരെ 21000 ഇന്ത്യക്കാരെ രാജ്യത്തേക്ക് തിരികെ കൊണ്ടുവന്നു. ഇനിയും ഉക്രെയ്നിലുള്ളവരെ ഒഴിപ്പിക്കാനുള്ള അവസാന നടപടികൾ പുരോഗമിക്കുകയാണ്. ഉക്രെയ്നിൽ ശേഷിക്കുന്നവരോട് എത്രയും പെട്ടന്ന് ഹംഗറിയിലെത്താനാണ് നിര്‍ദ്ദേശം.
ഇന്ന് മാത്രം എട്ടു വിമാനങ്ങളിലായി 1500 പേരെ കൊണ്ടുവരും. ഡല്‍ഹിയില്‍ എത്തിയ 64 വിമാനങ്ങളിലായി ഇന്നലെ വരെ 2260 മലയാളികള്‍ എത്തി. ഇവരില്‍ 2174 പേര്‍ നാട്ടിലെത്തി. ഒരാള്‍ ഡല്‍ഹി മലയാളിയായിരുന്നു. മൂന്നു പേര്‍ ഗള്‍ഫ് രാജ്യങ്ങളിലുള്ളവരും.
ഇന്നലെ രാത്രി 10 നും 11 നുമുള്ള ചാര്‍ട്ടേഡ് വിമാനങ്ങളിലായി 358 പേര്‍ നാട്ടിലെത്തി. 82 പേര്‍ ഇന്നലെ കേരള ഹൗസില്‍ തങ്ങി. ഇന്നലെ പുറപ്പെട്ട രണ്ട് വിമാനങ്ങള്‍ ഉള്‍പ്പെടെ ഇതുവരെ 12 എയര്‍ ഏഷ്യ ചാര്‍ട്ടേഡ് വിമാനങ്ങളാണ് കേരളത്തിലെത്തിയത്.
മുംബൈ വഴിയും മലയാളികള്‍ നാട്ടിലെത്തിയിട്ടുണ്ട്. ഉക്രെയ്ന്റെ അയല്‍രാജ്യങ്ങളില്‍ നിന്നാണ് ഇന്ത്യയിലേക്ക് വിമാന സര്‍വീസുകള്‍ നടത്തുന്നത്. ഇതിന് വ്യോമസേനാ വിമാനങ്ങളും ഉപയോഗിക്കുന്നുണ്ട്.