ഭക്ഷണവും വസ്ത്രവും വിദ്യാഭ്യാസവും അടക്കം 560 കുട്ടികള്‍ക്ക് സഹായ ഹസ്തവുമായി സച്ചിന്‍ തെന്‍ഡുല്‍ക്കര്‍

ഭക്ഷണവും വസ്ത്രവും വിദ്യാഭ്യാസവും അടക്കം 560 കുട്ടികള്‍ക്ക് സഹായ ഹസ്തവുമായി സച്ചിന്‍ തെന്‍ഡുല്‍ക്കര്‍

സച്ചിന്‍ തെന്‍ഡുല്‍ക്കര്‍... ആ ഒരു പേര് കേട്ടാല്‍ മതി പലരും ആവേശ ഭരിതരാകന്‍. കാരണം ഇന്ത്യന്‍ കായിക മേഖലയില്‍ ബാറ്റുകൊണ്ട് വിസ്മയങ്ങള്‍ തീര്‍ത്ത സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ ഇതിഹാസമാണ് പലരുടെ മനസ്സിലും. അദ്ദേഹത്തിന്റെ ക്രിക്കറ്റ് വീരഗാഥകള്‍ പലപ്പോഴും ആരാധകമനസ്സുകള്‍ കീഴടക്കാറുമുണ്ട്. എന്നാല്‍ കായികതാരം എന്നതിലും ഉപരി മനുഷ്യത്വം മരവിക്കാത്ത ഒരു മനസ്സിന് ഉടമയാണ് അദ്ദേഹമെന്നു തെളിയിക്കുന്ന നിരവധി കാര്യങ്ങളുമുണ്ട്.

അതിലൊന്നാണ് സച്ചിന്റെ സാമൂഹിക പ്രതിബദ്ധത. ഇല്ലായ്മ അനുഭവിക്കുന്നവരുടെ വേദനകള്‍ അറിഞ്ഞ് അവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ എത്തിച്ചു നല്‍കാറുണ്ട് താരം. അത്തരത്തിലൊന്നാണ് ഏറ്റവും പുതിയതായി അദ്ദേഹത്തെക്കുറിച്ച് വരുന്ന വാര്‍ത്തയും. സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ള 560 കുട്ടികള്‍ക്ക് സഹായവുമായി എത്തിയിരിക്കുകയാണ് സച്ചിന്‍.

ആദിവാസി വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ക്ക് ഭക്ഷണം, വസ്ത്രം, വിദ്യാഭ്യാസം എന്നിവ ഉറപ്പാക്കിക്കൊണ്ടുള്ളതാണ് സച്ചിന്റെ സഹായം. മധ്യപ്രദേശിലെ സേഹോര്‍ ജില്ലയിലുള്ള കുഗ്രാമങ്ങളിലെ കുട്ടികള്‍ക്കാണ് സച്ചിന്‍ സഹായം നല്‍കുക. എന്‍ജിഒ പരിവാര്‍ എന്ന സംഘടനയുടെ സഹകരണത്തോടെയാണ് പദ്ധതി.

കൊവിഡ് പശ്ചാത്തലത്തില്‍ നിരവധി തവണ സച്ചിന്‍ സഹായവുമായി രംഗത്തെത്തിയിരുന്നു. കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായി അമ്പത് ലക്ഷം രൂപയുടെ സഹായം താരം നല്‍കി. 25 ലക്ഷം രൂപ പ്രധാനമന്ത്രിയുടെ കെയേഴ്‌സ് ഫണ്ടിലേക്കും. 25 ലക്ഷം രൂപ മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുമാണ് താരം സംഭാവന നല്‍കിയത്.

കൊവിഡ് മൂലം പ്രതിസന്ധിയിലായ ദിവസവേതനക്കാര്‍ക്കും കുട്ടികള്‍ക്കും ഉള്‍പ്പെടെ ബൃഹന്‍ മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ പരിധിയില്‍ വരുന്ന നാലായിരത്തോളം പേര്‍ക്കും സച്ചിന്‍ സഹായം നല്‍കിയിരുന്നു. ഇതിനുപുറമെ അയ്യായിരത്തോളം പേര്‍ക്ക് ആവശ്യമായ ഭക്ഷ്യ-ധാന്യങ്ങളും കൊവിഡ് കാലത്ത് സച്ചിന്‍ എത്തിച്ചു നല്‍കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.