പനാജി: ഗോവയിൽ 20 സീറ്റുകൾ നേടി ഭരണം ഉറപ്പിക്കുമ്പോഴും ബിജെപിയിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ ചൊല്ലി തർക്കം. പ്രമോദ് സാവന്തിനൊപ്പം വിശ്വജിത്ത് റാണെയും മുഖ്യമന്ത്രി സ്ഥാനത്തിനായി അവകാശവാദം ഉന്നയിച്ചു.
ഗോവയിൽ 650 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ച നിലവിലെ മുഖ്യമന്ത്രി പ്രമോദ് സാവന്ത് തുടർന്നും മുഖ്യമന്ത്രിയാകുമെന്ന കാര്യത്തിൽ ഏതാണ്ട് ഉറപ്പായി കഴിഞ്ഞിരുന്നു. ഗോവയിൽ ബിജെപി തന്നെ സർക്കാരുണ്ടാക്കുമെന്ന് മുഖ്യമന്ത്രിയും ബിജെപി നേതാവുമായ പ്രമോദ് സാവന്ത് നേരത്തെ പ്രതികരിച്ചിരുന്നു. ബിജെപി തുടർ ഭരണത്തിലേക്ക് പോകും, എംജിപിയും സ്വതന്ത്രരും തങ്ങൾക്കൊപ്പം നിൽക്കുമെന്നും പ്രമോദ് സാവന്ത് അവകാശപ്പെട്ടിരുന്നു.
എന്നാൽ തുടക്കം മുതൽ തന്നെ വിശ്വജിത്ത് റാണെ മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടി അവകാശവാദം ഉന്നയിച്ചിരുന്നു. പക്ഷെ മുഖ്യമന്ത്രിയായ പ്രമോദ് സാവന്ത് തന്നെ നയിക്കട്ടെയെന്ന് കേന്ദ്രം തീരുമാനിക്കുകയിരുന്നു. ആ ഘട്ടത്തിൽ പോലും വിശ്വജിത്ത് റാണെ തന്റെ നിലപാടിൽ നിന്ന് മാറിയിരുന്നില്ല. ഇപ്പോൾ വിശ്വജിത്ത് റാണെ വാൽപോയി മണ്ഡലത്തിൽ നിന്ന് റെക്കോർഡ് ഭൂരിപക്ഷത്തിൽ ജയിച്ചു കയറി. ഈ ഘട്ടത്തിൽ വളരെ ശ്കതമായി തന്നെ പാർട്ടിയിൽ തന്റെ ഭാഗത്ത് നിൽക്കുന്ന എംഎൽഎമാരെ കൂടെ നിർത്തി മുഖ്യമന്ത്രി സ്ഥാനമെന്ന അവകാശവാദം പാർട്ടിക്കുള്ളിൽ ശ്കതമായി ഉന്നയിക്കുകയാണ് അദ്ദേഹം.