പനാജി: ഗോവയില്‍ ബിജെപി വീണ്ടും അധികാരമുറപ്പിച്ചു. കോണ്‍ഗ്രസിന്റെ പതിനൊന്നും സഖ്യത്തിലുള്ള ജിഎഫ്പിയുടെ ഒരു സീറ്റും ചേര്‍ത്താല്‍ 12 പേര്‍. മറുവശത്ത് ബിജെപി ഒറ്റയ്ക്ക് 20. മൂന്ന് സ്വതന്ത്രര്‍ കൂടി എത്തിയതോടെ മാന്ത്രിക സഖ്യയായ 21 അനായാസം മറികടക്കാം.
ഭരണത്തുടര്‍ച്ചയൊരു സങ്കല്‍പമായിരുന്ന ഗോവയില്‍ അങ്ങനെ മൂന്നാം വട്ടവും ബിജെപി അധികാരത്തിൽ എത്തി.
കോര്‍ട്ടാലിം മണ്ഡലത്തില്‍ നിന്ന് വിജയിച്ച അന്റോണിയോ വാസ്, കുര്‍ട്ടോറിം മണ്ഡലത്തില്‍ നിന്ന് ജയിച്ച അലക്സിയോ റെജിനാള്‍ഡോ, ബിച്ചോളിം മണ്ഡലത്തില്‍ നിന്ന് ജയിച്ച ഡോ ചന്ദ്രകാന്ത് ഷെട്ടിയ എന്നിവരാണ് ബിജെപിക്ക് പിന്തുണ നല്‍കുന്ന സ്വതന്ത്രര്‍.
ഗോവയില്‍ പരീക്ഷണത്തിനിറങ്ങിയ മമത സംപൂജ്യയായി മടങ്ങി. ആംആദ്മി അക്കൗണ്ട് തുറന്നു. കഴിഞ്ഞ തവണത്തെ വോട്ട് വിഹിതത്തില്‍ മാറ്റമൊന്നും ഇല്ലെങ്കിലും ഇത്തവണ രണ്ട് സീറ്റ് അവര്‍ക്കും കിട്ടി. പനാജിയില്‍ മനോഹര്‍ പരീക്കറിന്റെ മകന്‍ ഉത്പലും മാണ്ഡ്രം മണ്ഡലത്തില്‍ വിമതനായിറങ്ങിയ മുന്‍ മുഖ്യമന്ത്രി ലക്ഷ്മികാന്ത് പര്‍സേക്കറും ബിജെപി സ്ഥാനാര്‍ഥികളോട് തോറ്റു. വാല്‍പോയ് മണ്ഡലത്തില്‍ നിന്ന് ആരോഗ്യമന്ത്രി വിശ്വജിത്ത് റാണെയും പോരിമില്‍ നിന്ന് അദ്ദേഹത്തിന്റെ ഭാര്യ ദിവ്യയും ജയിച്ചതോടെ വടക്കന്‍ ഗോവയില്‍ ബിജെപി കോട്ടയുടെ കരുത്ത് കൂട്ടി.
മൂന്ന് സ്വതന്ത്രരുടെ കൂടെ പിന്തുണ ഉറപ്പാക്കിയാണ് മൂന്നാം വട്ടവും ഗോവയില്‍ ബിജെപി അധികാരത്തിലെത്തുന്നത്. എന്നാല്‍ മുഖ്യമന്ത്രി ആരാവണമെന്ന കാര്യത്തില്‍ തര്‍ക്കം തുടരുകയാണ്. അതേസമയം കൂറ് മാറാതിരിക്കാന്‍ സത്യം ചെയ്യിച്ചും റിസോര്‍ട്ടില്‍ പാര്‍പ്പിച്ചും എംഎല്‍എമാരെ സംരക്ഷിച്ച കോണ്‍ഗ്രസിന് ഇനിയൊന്നും ബാക്കിയില്ല. ഇഞ്ചോടിഞ്ച് പോരാട്ടം പ്രവചനങ്ങളില്‍ മാത്രം ഒതുങ്ങി.