ന്യൂഡല്‍ഹി: പഞ്ചാബില്‍ അടക്കം ദയനീയ തോല്‍വി ഏറ്റുവാങ്ങിയ കോണ്‍ഗ്രസിന് രാജ്യസഭയില്‍ വലിയ തിരിച്ചടി നേരിടേണ്ടി വരും. പ്രതിപക്ഷ നേതാവ് സ്ഥാനം തന്നെ പാര്‍ട്ടിക്ക് നഷ്ടമായേക്കാനാണ് സാധ്യത. ഈവര്‍ഷം രാജ്യസഭയിലേക്കു നടക്കുന്ന തിരഞ്ഞെടുപ്പുകള്‍ പൂര്‍ത്തിയാകുന്നതോടെ കോണ്‍ഗ്രസ് അംഗങ്ങളുടെ എണ്ണം ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ സംഖ്യയിലെത്തും. പ്രതിപക്ഷനേതാവ് പദവിക്കായി വേണ്ട കുറഞ്ഞ അംഗബലം നിലനിര്‍ത്താന്‍ ചിലപ്പോള്‍ കഴിഞ്ഞേക്കുമെന്നു മാത്രം. എന്നാല്‍ ഈ വര്‍ഷാവസാനം ഗുജറാത്തിലെയും അടുത്തവര്‍ഷം കര്‍ണാടകത്തിലെയും നിയമസഭകളിലേക്കു നടക്കുന്ന തിരഞ്ഞെടുപ്പില്‍ ഭേദപ്പെട്ട പ്രകടനത്തിന് സാധിച്ചില്ലെങ്കില്‍ കോണ്‍ഗ്രസ് പരുങ്ങലിലാകും.
പഞ്ചാബില്‍ ഏറെക്കുറെ സംപൂജ്യരായി മാറിയതാണ് കോണ്‍ഗ്രസിന് വന്‍ തിരിച്ചടിയാകുന്നത്. മാര്‍ച്ച് 31ന് രാജ്യസഭ തെരഞ്ഞെടുപ്പ് നടക്കുന്ന 13 സീറ്റുകളില്‍ ആഞ്ചെണ്ണവും പഞ്ചാബില്‍ നിന്നാണ്. ഇതില്‍ അഞ്ചുസീറ്റുകളും ഇത്തവണ കോണ്‍ഗ്രസിന് നഷ്ടമാകും. നിലവില്‍ 34 അംഗങ്ങളാണ് കോണ്‍ഗ്രസിന് രാജ്യസഭയിലുള്ളത്. ഈവര്‍ഷത്തെ തിരഞ്ഞെടുപ്പുകള്‍ പൂര്‍ത്തിയാകുന്നതോടെ അതില്‍ കുറഞ്ഞത് ഏഴുസീറ്റെങ്കിലും നഷ്ടമാകാന്‍ സാധ്യതയുണ്ട്. സഭയിലെ മൊത്തം അംഗങ്ങളുടെ 10 ശതമാനമെങ്കിലുമുണ്ടെങ്കിലേ പ്രതിപക്ഷനേതാവ് പദവി അവകാശപ്പെടാനാവൂ. അതായത് കുറഞ്ഞത് 25 സീറ്റുകളെങ്കിലും വേണം.
നിലവില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് രാജ്യസഭയില്‍ കോണ്‍ഗ്രസിന്റെയും പ്രതിപക്ഷത്തിന്റെയും നേതാവ്. കേരളമുള്‍പ്പെടെ ആറു സംസ്ഥാനങ്ങളില്‍ ഒഴിവുള്ള 13 സീറ്റുകളിലേക്ക് മാര്‍ച്ച് 31-ന് രാജ്യസഭാതിരഞ്ഞെടുപ്പു നടക്കും. ഈ ഡിസംബറില്‍ നടക്കുന്ന രാജ്യസഭ തെരഞ്ഞെടുപ്പോടെ കോണ്‍ഗ്രസ് കൂടുതല്‍ തകര്‍ച്ചയിലേക്കാകും പതിക്കുക.