ന്യൂഡൽഹി: സര്‍ക്കാര്‍ രൂപീകരണം അടക്കമുള്ള വിഷയങ്ങളിലെ ചര്‍ച്ച ചെയ്യാൻ യോഗി ആദിത്യനാഥ് ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി ഡൽഹിയില്‍ കൂടിക്കാഴ്ച നടത്തും.
ഉത്തര്‍പ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെയാണ് ഇരുവരുടെയും കൂടിക്കാഴ്ച. ബിജെപി അധ്യക്ഷന്‍ ജെപി നഡ്ഡയേയും യോഗി ആദിത്യനാഥ് കാണും. കേശവ് പ്രസാദ് മൗര്യ അടക്കമുള്ള യുപിയിലെ ബിജെപി നേതാക്കളും ഇന്ന് ഡൽഹിയിലേത്തും.
സിരാതുവില്‍ തോറ്റ സാഹചര്യത്തില്‍ കേശവ് പ്രസാദ് മൗര്യക്ക് വീണ്ടും ഉപ മുഖ്യമന്ത്രി സ്ഥാനം നല്‍കണമോയെന്നതില്‍ കേന്ദ്ര നേതൃത്വമാണ് തീരുമാനമെടുക്കേണ്ടത്. കേശവ് പ്രസാദ് മൗര്യയെ ദേശീയ തലത്തിലേക്ക് നിയോഗിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ സ്വതന്ത്രദേവ് സിങിനെ ഉപ മുഖ്യമന്ത്രിയാക്കാനുള്ള സാധ്യതയും നിലവിലുണ്ട്.
അതേസമയം, ഗോവയില്‍ പുതിയ സര്‍ക്കാരിന്റെ രൂപീകരണത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. മുഖ്യമന്ത്രി ആരാകണം എന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായില്ല. ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കേന്ദ്ര നേതൃത്വം ഉടന്‍ ഒരു നിരീക്ഷകനെ സംസ്ഥാനത്തേക്ക് അയക്കും.
സമവായമായ ശേഷം മാത്രം സത്യപ്രതിഞ്ജാ തിയ്യതി തീരുമാനിക്കാനാണ് ധാരണ. മുന്‍ ആരോഗ്യ മന്ത്രി വിശ്വജിത്ത് റാണെയുടെ പേരും ചര്‍ച്ചയിലുണ്ടെങ്കിലും പ്രമോദ് സാവന്തിന് തന്നെ ഒരു അവസരം കൂടി കിട്ടാനാണ് സാധ്യത.