ന്യൂഡല്‍ഹി : റഷ്യ- ഉക്രെയ്ൻ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ വീണ്ടും ഉന്നതതല യോഗം ചേര്‍ന്നു. രാജ്യത്തെ നിലവിലെ സുരക്ഷാ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിന് വേണ്ടിയാണ് അടിയന്തിരമായി യോഗം ചേര്‍ന്നത്.
യോഗത്തില്‍ ആഗോള തലത്തിലുളള സാഹചര്യങ്ങളും പ്രധാനമന്ത്രി വിലയിരുത്തി. ഉച്ചയോടെയായിരുന്നു യോഗം ചേര്‍ന്നത്. യോഗത്തില്‍ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ് ജയ്ശങ്കര്‍, കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍, വിദേശകാര്യ സെക്രട്ടറി ഹര്‍ഷ വര്‍ദ്ധന്‍ ശൃംഗ്ല, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവര്‍ പങ്കെടുത്തു.
ഉക്രെയ്ൻ - റഷ്യ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ നിരവധി തവണയാണ് സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നിട്ടുള്ളത്.
അതേസമയം രാജ്യസുരക്ഷയുമായി ബന്ധപ്പെട്ടതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. ഖാര്‍കീവില്‍ മരിച്ച നവീന്‍ ശേഖരപ്പയുടെ മൃതശരീരം നാട്ടിലെത്തിക്കാന്‍ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ചേര്‍ന്ന സുരക്ഷാകാര്യ കാബിനറ്റ് കമ്മിറ്റി യോഗത്തില്‍ നിര്‍ദേശിച്ചതായാണ് റിപ്പോര്‍ട്ട്.