പഞ്ചാബിലെ ആപ്പ് മന്ത്രിസഭയില്‍ പത്ത് മന്ത്രിമാരെ തീരുമാനിച്ചു; മൂന്ന് പേര്‍ വനിതകള്‍

പഞ്ചാബിലെ ആപ്പ് മന്ത്രിസഭയില്‍ പത്ത് മന്ത്രിമാരെ തീരുമാനിച്ചു; മൂന്ന് പേര്‍ വനിതകള്‍


അമൃത്സര്‍: പഞ്ചാബില്‍ ഭഗവന്ത് മാന്‍ സിങ് മന്ത്രിസഭയിലെ പത്ത് മന്ത്രിമാരുടെ പേരുകളില്‍ തീരുമാനമായി. ഹര്‍പാല്‍ സിങ് ചീമ, അമന്‍ അറോറ, മേത്ത് ഹയര്‍, ജീവന്‍ ജ്യോത് കൗര്‍, കുല്‍താര്‍ സന്ദ്വാന്‍, ഛരണ്‍ജിത്ത്, കുല്‍വന്ദ് സിങ്, അന്‍മോള്‍ ഗഗന്‍ മാന്‍, സര്‍വ്ജിത്ത് കൗര്‍, ബാല്‍ജിന്ദര്‍ കൗര്‍ എന്നിവരാണ് മന്ത്രിമാരാവുക. മൂന്ന് വനിതകള്‍ ആദ്യ പട്ടികയിലുണ്ട്.

മുഖ്യമന്ത്രി ഭഗവന്ത് മാന്‍ സിങ് മാത്രമാണ് 16 ന് സത്യപ്രതിജ്ഞ ചെയ്യുക എന്നാണ് സൂചന. മന്ത്രിമാരുടെ സത്യപ്രതിജ്ഞ പിന്നീട് നടക്കും. ആപ്പ് തരംഗത്തില്‍ ജയിച്ച 92 പേരില്‍ 82 പേരും പുതുമുഖങ്ങളാണ്. അതില്‍ 11 വനിതകളും മുപ്പതോളം കര്‍ഷകരുമുണ്ട്. 12 പേര്‍ ഡോക്ടര്‍മാരാണ്. രണ്ട് ഗായകര്‍, അഞ്ച് അഭിഭാഷകര്‍, വിവരാവകാശ പ്രവര്‍ത്തകര്‍, മുന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ ഇങ്ങനെ സമസ്ത മേഖലകളില്‍ നിന്നുമുള്ളവര്‍ ആപ്പ് സംഘത്തിലുണ്ട്.

ഡോക്ടര്‍മാരില്‍ മിന്നുന്ന വിജയം നേടിയത് മോഗയില്‍ നിന്ന് വിജയിച്ച അമന്‍ദീപ് കൗറാണ്. നടന്‍ സോനു സൂദിന്റെ സഹോദരി മാളവിക സൂദിനെയാണ് കൗര്‍ പരാജയപ്പെടുത്തിയത്. ആരോഗ്യ മന്ത്രി സ്ഥാനത്തേക്ക് കൗറിനെ പരിഗണിക്കുന്നുണ്ട്. രാജ്യത്തെ നിയമ സഭയില്‍ തന്നെ കൂടുതല്‍ ഡോക്ടര്‍മാരുള്ളത് ഇപ്പോള്‍ പഞ്ചാബ് നിയമ സഭയിലാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.