ശ്രീനഗർ : ജമ്മു കശ്മീരിലെ പുൽവാമ ജില്ലയിൽ വീണ്ടും ഏറ്റുമുട്ടൽ. രണ്ട് ഭീകരരെ സൈന്യം വധിച്ചു. സംഭവസ്ഥലത്ത് നിന്നും വലിയ ആയുധ ശേഖരം കണ്ടെത്തി.
വെള്ളിയാഴ്ച മുതൽ ജില്ലയിൽ ‘ഓപ്പറേഷൻ തോഷ് കലൻ’ എന്ന പേരിൽ സുരക്ഷാ സേനയുടെ സംയുക്ത പരിശോധന ആരംഭിച്ചിരുന്നു. ഓപ്പറേഷന്റെ അടിസ്ഥാനത്തിൽ പ്രദേശം വളയുകയും വ്യാപകമായി ഭീകര വിരുദ്ധ പ്രവത്തനം നടത്തുകയുമാണ് ഇന്ത്യൻ സൈന്യം.
കഴിഞ്ഞ ദിവസം സുരക്ഷാ സേനയുമായുള്ള മൂന്ന് വ്യത്യസ്ത ഏറ്റുമുട്ടലുകളിൽ ജെയ്‌ഷെ മുഹമ്മദിന്റെ (ജെഎം) പാക്കിസ്താൻ കമാൻഡർ ഉൾപ്പെടെ നാല് ഭീകരർ കൊല്ലപ്പെടുകയും മറ്റൊരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തതായി പൊലീസ് ഇന്നലെ അറിയിച്ചിരുന്നു. കശ്മീർ താഴ്‌വരയിലെ പുൽവാമ, ഗന്ദർബാൽ, കുപ്‌വാര ജില്ലകളിലാണ് ഏറ്റുമുട്ടലുണ്ടായതെന്ന് പൊലീസ് വക്താവ് പറഞ്ഞു.
പുൽവാമയിൽ, ചേവക്ലാൻ ഗ്രാമത്തിൽ ഭീകരരുടെ സാന്നിധ്യത്തെക്കുറിച്ചുള്ള പ്രത്യേക വിവരങ്ങളുടെ അടിസ്ഥാനത്തിൽ സുരക്ഷാ സേനയുടെ നേതൃത്വത്തിൽ തെരച്ചിൽ ആരംഭിച്ചിരുന്നു.
പ്രാദേശിക ദാറുൽ ഉലൂം ഇസ്ലാമിക് സെമിനാരിയിലേക്ക് തെരച്ചിൽ സംഘം എത്തിയതോടെ അകത്ത് ഒളിച്ചിരുന്ന ഭീകരർ വെടിയുതിർത്തു. ആക്രമണത്തിൽ ഒരു സാധാരണക്കാരന് വെടിയേറ്റു. ച്യൂക്ലാൻ സ്വദേശിയായ സഹൂർ അഹമ്മദ് ഷെർഗോജ്രിയാണ് പരുക്കേറ്റത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.