മലയാളിയായ സിസ്റ്റര്‍ മേരി ജോസഫ് മിഷനറീസ് ഓഫ് ചാരിറ്റി സുപ്പീരിയര്‍ ജനറല്‍

മലയാളിയായ സിസ്റ്റര്‍ മേരി ജോസഫ് മിഷനറീസ് ഓഫ് ചാരിറ്റി സുപ്പീരിയര്‍ ജനറല്‍

കൊല്‍ക്കത്ത: വിശുദ്ധ മദര്‍ തെരേസ സ്ഥാപിച്ച മിഷനറീസ് ഓഫ് ചാരിറ്റി സന്യാസിനി സഭയുടെ സുപ്പീരിയര്‍ ജനറലായി മലയാളിയായ സിസ്റ്റര്‍ മേരി ജോസഫിനെ തെരഞ്ഞെടുത്തു. കൊല്‍ക്കത്തയിലുള്ള മദര്‍ ഹൗസിലാണ് തെരഞ്ഞെടുപ്പ് നടന്നത്. മിഷനറീസ് ഓഫ് ചാരിറ്റി സന്യാസിനി സഭയെ കഴിഞ്ഞ 13 വര്‍ഷമായി നയിച്ചിരുന്നത് ജര്‍മന്‍ സ്വദേശിനിയായ സിസ്റ്റര്‍ പ്രേമ (പിയറിക്) ആയിരുന്നു. ഇവരുടെ പിന്‍ഗാമി ആയിട്ടാണ് തൃശൂര്‍ മാള സ്വദേശിനിയായ സിസ്റ്റര്‍ മേരി ജോസഫ് ചുമതലയേല്‍ക്കുന്നത്.

സന്യാസിനി സഭയുടെ കേരള റീജിയണിന്റെ മേധാവിയാണ് നിലവില്‍ സിസ്റ്റര്‍ മേരി ജോസഫ്. വിശുദ്ധ മദര്‍ തെരേസയിലൂടെ ആഗോള ശ്രദ്ധ നേടിയ മിഷനറീസ് ഓഫ് ചാരിറ്റീസിന്റെ തലപ്പത്തേക്കാണ് സിസ്റ്റര്‍ മേരി എത്തുന്നത്.

സഭയുടെ ആദ്യ കൗണ്‍സിലറായി സിസ്റ്റര്‍ ക്രിസ്റ്റീനയെയും രണ്ടാമത്തെ കൗണ്‍സിലറായി സിസ്റ്റര്‍ സിസിലിയെയും തെരഞ്ഞെടുത്തിട്ടുണ്ട്. സിസ്റ്റര്‍ മരിയ ജുവാന്‍, പാട്രിക് എന്നിവരാണ് മൂന്നാമത്തെയും നാലാമത്തെയും കൗണ്‍സിലര്‍മാര്‍.

1997-2009 കാലഘട്ടത്തില്‍ സഭയെ നയിച്ച നേപ്പാള്‍ വംശജയായ സിസ്റ്റര്‍ നിര്‍മല ജോഷിയാണ് വിശുദ്ധ മദര്‍ തെരേസയ്ക്കു ശേഷം മിഷനറീസ് ഓഫ് ചാരിറ്റിയെ നയിച്ചത്. തുടര്‍ന്നാണ് സിസ്റ്റര്‍ പ്രേമ ആ സ്ഥാനത്തേക്കു വന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.