റായ്പൂർ: ഛത്തീസ്ഗഡിലെ നാരായൺപൂരിലുണ്ടായ നക്‌സൽ ആക്രമണത്തിൽ ഒരു ഇന്തോ ടിബറ്റൻ അതിർത്തി പോലീസ് (ഐടിബിപി) ഉദ്യോഗസ്ഥൻ വീരമൃത്യു വരിച്ചു. ഒരു ഹെഡ് കോൺസ്റ്റബിളിനും പരുക്കേറ്റിട്ടുണ്ട്. ഇന്തോ-ടിബറ്റൻ ബോർഡർ പൊലീസിലെ അസിസ്റ്റന്റ് സബ്-ഇൻസ്‌പെക്ടർ രാജേന്ദ്ര സിംഗാണ് വീരമൃത്യു വരിച്ചത്. കോൺസ്റ്റബിൾ മഹേഷിനാണ് പരുക്കേറ്റത്.
സ്‌ഫോടനത്തിൽ പരുക്കേറ്റ ജവാനെ ചികിത്സയ്ക്കായി റായ്പൂരിലേക്ക് അയച്ചതായി പൊലീസ് അറിയിച്ചു. ഐടിബിപിയുടെ സോൻപൂർ ക്യാമ്പിന് മൂന്ന് കിലോമീറ്റർ ചുറ്റളവിലാണ് സംഭവം. ഇന്ന് രാവിലെയാണ് സംഭവം നടന്നതെന്ന് ബസ്തർ റേഞ്ച് ഇൻസ്പെക്ടർ ജനറൽ പറഞ്ഞു.
ഐടിബിപി 53-ാം ബറ്റാലിയൻ സംഘം ഡോണ്ട്രിബേഡയിലും സോൻപൂരിലും റോഡ് നിർമ്മാണ പ്രവർത്തനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ എത്തിയതായിരുന്നു. ഇതിനിടെ നക്‌സലുകൾ ഐടിബിപിക്കാരെ പതിയിരുന്ന് ആക്രമിക്കുകയായിരുന്നു. നേരത്തെ ജാർഖണ്ഡിലെ ഗിരിദിഹ് ജില്ലയിൽ ബരാകർ നദിക്ക് കുറുകെയുള്ള പാലം നക്സലൈറ്റുകൾ തകർത്തിരുന്നു.