പിസിസി അധ്യക്ഷന്മാരോട് രാജി ആവശ്യപ്പെട്ടു; സുപ്രധാന നീക്കവുമായി സോണിയ ഗാന്ധി

പിസിസി അധ്യക്ഷന്മാരോട് രാജി ആവശ്യപ്പെട്ടു; സുപ്രധാന നീക്കവുമായി സോണിയ ഗാന്ധി

ന്യൂഡല്‍ഹി: അഞ്ചു സംസ്ഥാനങ്ങളില്‍ ദയനീയ പ്രകടനം നടത്തേണ്ടി വന്ന കോണ്‍ഗ്രസ് കടുത്ത നടപടികളെടുക്കാന്‍ ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി അഞ്ച് സംസ്ഥാനങ്ങളിലെയും കോണ്‍ഗ്രസ് അധ്യക്ഷന്മാരോട് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി രാജി ആവശ്യപ്പെട്ടു. ഇവര്‍ അടുത്ത ദിവസം തന്നെ രാജി വയ്ക്കുമെന്നാണ് ലഭിക്കുന്ന വിവരം. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഗോവ, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളിലെ പിസിസി അധ്യക്ഷന്‍മാരോടാണ് രാജി ആവശ്യപ്പെട്ടിരിക്കുന്നത്.

പഞ്ചാബില്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ചുമതല ഏല്‍പ്പിച്ച നവ്‌ജ്യോത് സിംഗ് സിദ്ധുവിനും സ്ഥാനം നഷ്ടമാകും. രാജിവയ്‌ക്കേണ്ടി വന്നാല്‍ സിദ്ധു പാര്‍ട്ടി വിട്ടേക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്തു വരുന്നുണ്ട്. തോല്‍വിക്ക് കാരണം മുഖ്യമന്ത്രി ചരണ്‍ജിത്ത് ചന്നിയാണെന്നാണ് സിദ്ധുവിന്റെ വാദം.

തോല്‍വി വിശകലനം ചെയ്യുന്നതിനായി ഞായറാഴ്ച ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തിന്റെ തുടര്‍ച്ചയാണ് സോണിയ ഗാന്ധിയുടെ നീക്കം. അധ്യക്ഷയായി തുടരുന്നതിനും സംഘടനാപരമായ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ഉടനടി തീരുമാനങ്ങള്‍ എടുക്കുന്നതിനും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി സോണിയ ഗാന്ധിയെ ചുമതലപ്പെടുത്തിയിരുന്നു. വരും ദിവസങ്ങളില്‍ കൂടുതല്‍ കടുത്ത നടപടികള്‍ ഉണ്ടായേക്കും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.