'കാഷ്മീര്‍ ഫയല്‍സ്' ചിത്രത്തെ ജിഎസ്ടിയില്‍ നിന്ന് ഒഴിവാക്കണം; ആവശ്യവുമായി കോണ്‍ഗ്രസ് മുഖ്യമന്ത്രി

'കാഷ്മീര്‍ ഫയല്‍സ്' ചിത്രത്തെ ജിഎസ്ടിയില്‍ നിന്ന് ഒഴിവാക്കണം; ആവശ്യവുമായി കോണ്‍ഗ്രസ് മുഖ്യമന്ത്രി

റായ്പൂര്‍: ഇസ്ലാമിക തീവ്രവാദികളാല്‍ കൊല്ലപ്പെട്ട കാഷ്മീരി പണ്ഡിറ്റുകളുടെ കൂട്ടക്കുരുതി ആസ്പദമാക്കി എടുത്ത 'കാഷ്മീര്‍ ഫയല്‍സ്' എന്ന സിനിമയ്ക്ക് ജിഎസ്ടി ഇളവ് നല്കണമെന്ന് ആവശ്യപ്പെട്ട് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍. കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം ഈ ചിത്രത്തിനെതിരേ കഴിഞ്ഞ ദിവസം രംഗത്തു വന്നിരുന്നു. ഇതിനു പിന്നാലെയാണ് വിരുദ്ധ നിലപാടുമായി ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ആവശ്യം.

ഈ ആവശ്യവുമായി രംഗത്തെത്തുന്ന ആദ്യ ബിജെപി ഇതര മുഖ്യമന്ത്രിയാണ് ബാഗേല്‍. സംസ്ഥാനത്തെ മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കും ഒപ്പം സിനിമ കാണുമെന്നും ഭൂപേഷ് ബാഗേല്‍ ട്വിറ്ററില്‍ കുറിച്ചു. കോണ്‍ഗ്രസ് സര്‍ക്കാര്‍ ചിത്രം ആളുകള്‍ കാണുന്നത് തടയുകയാണെന്നും തീയേറ്ററുകള്‍ ടിക്കറ്റ് വില്‍ക്കുന്നത് തടയുകയാണെന്നും ബിജെപി എംഎല്‍എ ബ്രിജ്മോഹന്‍ അഗര്‍വാള്‍ ആരോപിച്ചതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം വന്നിരിക്കുന്നത്.

കാഷ്മീരി പണ്ഡിറ്റുകളുടെ വംശഹത്യ പ്രമേയമാക്കിയ ചിത്രത്തെ പിന്തുണച്ച് നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ രംഗത്തുവന്നിരുന്നു. സത്യം തുറന്നുകാട്ടുന്ന ഒരു സിനിമയെ അപകീര്‍ത്തിപ്പെടുത്താനാണ് ശ്രമമെന്ന് അദ്ദേഹം ആരോപിച്ചിരുന്നു. കേരളത്തിലടക്കം വന്‍ സ്വീകാര്യതയാണ് ചിത്രത്തിന് ലഭിക്കുന്നത്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.