ചണ്ഡീഗഡ്: നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച അധികാരത്തിലേറിയ ഉടന്‍ പുതിയൊരു നിര്‍ണായക തീരുമാനവുമായി പഞ്ചാബിന്റെ പുതിയ മുഖ്യമന്ത്രി ഭഗവന്ത് സിംഗ് മാന്‍. അഴിമതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അറിയിക്കാന്‍ പൗരന്മാര്‍ക്കായി ഒരു ഹെല്‍പ് ലൈന്‍ ആരംഭിക്കാനാണ് അദ്ദേഹത്തിന്റെ പുതിയ തീരുമാനം.
പഞ്ചാബിന്റെ പതിനേഴാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് തൊട്ടടുത്ത ദിവസമാണ് ട്വിറ്ററിലൂടെ അദ്ദേഹം ഈ പ്രഖ്യാപനം നടത്തിയത്. സ്വാതന്ത്ര്യ സമര സേനാനിയായ ഭഗത് സിംഗിന്റെ രക്തസാക്ഷിത്വ ദിനമായ മാര്‍ച്ച് 23നായിരിക്കും ഈ അഴിമതി വിരുദ്ധ ഹെല്‍പ് ലൈന്‍ ആരംഭിക്കുക. മാത്രമല്ല ഇത് തന്റെ സ്വകാര്യ വാട്സാപ്പ് നമ്പറായിരിക്കുമെന്നും അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു.
'നിങ്ങളില്‍ നിന്ന് ആരെങ്കിലും കൈക്കൂലി ആവശ്യപ്പെട്ടാല്‍ അവരുടെ വീഡിയോ ദൃശ്യമോ ഓഡിയോ ക്ലിപ്പോ റെക്കോഡ് ചെയ്ത് ഈ ഹെല്‍പ് ലൈന്‍ നമ്പറില്‍ എനിക്ക് അയച്ചു തരിക. കുറ്റക്കാരെന്ന് കണ്ടെത്തിയാല്‍ അവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. പഞ്ചാബില്‍ ഇനി അഴിമതിക്ക് സ്ഥാനമില്ലെന്നും' അദ്ദേഹം ട്വിറ്ററിലൂടെ പ്രഖ്യാപിച്ചു.