സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഭഗവദ്ഗീത ഉള്‍പ്പെടുത്തി ഗുജറാത്ത് സര്‍ക്കാര്‍; സ്വാഗതം ചെയ്ത് കോണ്‍ഗ്രസും എഎപിയും

സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഭഗവദ്ഗീത ഉള്‍പ്പെടുത്തി ഗുജറാത്ത് സര്‍ക്കാര്‍; സ്വാഗതം ചെയ്ത് കോണ്‍ഗ്രസും എഎപിയും

അഹമ്മദാബാദ്: ഗുജറാത്തിലെ സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഭഗവദ് ഗീതയിലെ ഭാഗങ്ങള്‍ പാഠ്യവിഷയമായി ഉള്‍പ്പെടുത്തി. വരുന്ന അധ്യായന വര്‍ഷം മുതലാണ് ഭഗവദ് ഗീതയും കുട്ടികള്‍ പഠിച്ചു തുടങ്ങുക. ആറു മുതല്‍ 12 വരെയുള്ള ക്ലാസുകളുടെ സിലബസില്‍ ഇവ പഠിപ്പിക്കുക.

ഭഗവദ് ഗീത സിലബസില്‍ ഉള്‍പ്പെടുത്താനുള്ള ഗുജറാത്ത് സര്‍ക്കാരിന്റെ നീക്കങ്ങളെ കോണ്‍ഗ്രസും ആംആദ്മി പാര്‍ട്ടിയും സ്വാഗതം ചെയ്തിട്ടുണ്ട്. ഭഗവദ്ഗീതയെ സിലബസില്‍ ഉള്‍പ്പെടുത്താനുള്ള ഗുജറാത്ത് സര്‍ക്കാരിന്റെ നീക്കം സ്വാഗതാര്‍ഹമാണെന്നും അതോടൊപ്പം തന്നെ സര്‍ക്കാരും ഗീതയുടെ മൂല്യങ്ങള്‍ ഉള്‍ക്കൊള്ളാന്‍ ശ്രമിക്കണമെന്നായിരുന്നു കോണ്‍ഗ്രസിന്റെ പ്രതികരണം. ഈ വര്‍ഷം അവസാനം ഗുജറാത്തില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ബിജെപി സര്‍ക്കാരിന്റെ നീക്കമെന്നത് ശ്രദ്ധേയമാണ്.

വിദ്യാര്‍ത്ഥികള്‍ക്ക് വായിച്ച് മനസിലാക്കാന്‍ പറ്റുന്ന വിധത്തില്‍ രസകരമായാണ് ഗീതയുടെ ഭാഗങ്ങള്‍ സിലബസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് വിദ്യാഭ്യാസമന്ത്രി ജിതു വഘാനി പറഞ്ഞു. ആറാം ക്ലാസ് മുതല്‍ എട്ടാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്കായി ഭഗവദ് ഗീത കഥകളുടെ രൂപത്തില്‍ അവതരിപ്പിക്കും. ഒന്‍പതാം ക്ലാസ് മുതല്‍ 12-ാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്കായി വിശദമായ വ്യാഖ്യാനങ്ങള്‍ക്കൊപ്പമാണ് ഗീത അവതരിപ്പിക്കുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.