ന്യൂഡൽഹി: ജി-23 നേതാക്കൾ മുതിർന്ന നേതാവ് ഗുലാം നബി ആസാദിന്റെ വീട്ടിൽ യോഗം ചേർന്നു. 24 മണിക്കൂറിനിടെ ഇത് രണ്ടാംവട്ടമാണ് ജി 23 നേതാക്കൾ യോഗം ചേരുന്നത്. കപിൽ സിബൽ, ആനന്ദ് ശർമ, ഭൂപീന്ദർ ഹൂഡ തുടങ്ങിയ പ്രമുഖരാണ് ഇന്നലെ യോഗത്തിൽ പങ്കെടുത്തത് .
മുന്നോട്ട് സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് യോഗം ചർച്ച ചെയ്യ്തു. നേതൃത്വത്തിൽ ചെലുത്തിയ സമ്മർദം നിലനിർത്താൻ ഇനിമുതൽ കൃത്യമായ ഇടവേളകളിൽ ഇത്തരം യോഗങ്ങൾ ചേരുമെന്നും നേതാക്കൾ വ്യക്തമാക്കി. കഴിഞ്ഞദിവസം ചേർന്ന പ്രവർത്തക സമിതിയിൽ നേതൃത്വ അനുകൂലികൾ സ്വീകരിച്ച നിലപാട് ജി- 23 നേതാക്കളെ അസ്വസ്ഥരാക്കിയിരുന്നു.
നിരവധി പരാജയങ്ങൾക്കു ശേഷവും ഗാന്ധികുടുംബത്തിൽ വീണ്ടും വിശ്വാസം അർപ്പിക്കുന്ന നിലപാടായിരുന്നു നേതൃത്വ അനുകൂലികൾ സ്വീകരിച്ചിരുന്നത്. താനും മക്കളും വഹിക്കുന്ന എല്ലാ പദവികളും ഒഴിയാമെന്ന സോണിയാ ഗാന്ധിയുടെ വാഗ്ദാനം പ്രവർത്തക സമിതി തള്ളുകയും ചെയ്തിരുന്നു.