കോവിഡ്; നഷ്ടപരിഹാരം തേടി കൂടുതൽ വ്യാജ അപേക്ഷകള്‍ വരുന്നു: അന്വേഷിക്കാന്‍ അനുമതി തേടി കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയിൽ

കോവിഡ്; നഷ്ടപരിഹാരം തേടി കൂടുതൽ വ്യാജ അപേക്ഷകള്‍ വരുന്നു: അന്വേഷിക്കാന്‍ അനുമതി തേടി കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയിൽ

ന്യൂഡല്‍ഹി: കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ ആശ്രിതര്‍ക്ക് നല്‍കുന്ന നഷ്ടപരിഹാരം സംബന്ധിച്ച്‌ വ്യാജ അപേക്ഷകള്‍ വരുന്നതിനെ കുറിച്ച്‌ അന്വേഷിക്കാന്‍ അനുമതി തേടി കേന്ദ്രസര്‍ക്കാര്‍. വ്യാജ അപേക്ഷകള്‍ ലഭിക്കുന്നതായി സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകള്‍ക്ക് റിപ്പോര്‍ട്ട് കിട്ടിയതായി കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു. അന്വേഷണത്തിന് ഉത്തരവിടാന്‍ അനുവദിക്കണമെന്ന് കോടതിയോട് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു.

സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ലഭിച്ച അപേക്ഷകള്‍ പരിശോധിക്കുന്നതിനും തുടര്‍നടപടികള്‍ കൈക്കൊള്ളുന്നതിനുമായി സൂക്ഷ്മപരിശോധന നടത്താന്‍ ഏതെങ്കിലും കേന്ദ്ര ഏജന്‍സിയെ അനുവദിക്കണമെന്ന് സര്‍ക്കാര്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.

കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 50,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കഴിഞ്ഞ വര്‍ഷം ജൂണില്‍ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. നഷ്ടപരിഹാരം ലഭിക്കാനുള്ള അവസരം ആരും ദുരുപയോഗം ചെയ്യരുതെന്നും കോടതി താക്കീത് നല്‍കിയിരുന്നു. അപേക്ഷകള്‍ വൈകുന്നത് എന്തുകൊണ്ടാണെന്ന് നേരത്തെ സുപ്രീം കോടതി ചോദിച്ചിരുന്നു.

അത് പ്രകാരം ലഭിച്ചിട്ടുള്ള അപേക്ഷകളില്‍ ദ്രുതഗതിയില്‍ നടപടിയെടുക്കാന്‍ കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി.
കേന്ദ്ര സര്‍ക്കാരിന്റെ മാനദണ്ഡപ്രകാരമാണ് സംസ്ഥാനങ്ങള്‍ കോവിഡ് മരണങ്ങള്‍ നിര്‍ണയിക്കുന്നത്. കോടതിയുടെ ഉത്തരവ് പ്രകാരം മരിച്ചവരുടെ അടുത്ത ബന്ധുക്കള്‍ക്കാണ് നഷ്ടപരിഹാരം ലഭിക്കുക.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.