ന്യൂഡൽഹി: മണിപ്പൂരില്‍ എന്‍ ബിരേന്‍ സിങ് മുഖ്യമന്ത്രിയായി തുടരും. ഇംഫാലില്‍ നടന്ന നിയമസഭാകക്ഷിയോഗം ബിരേന്‍ സിങ്ങിനെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി തെരഞ്ഞടുത്തുവെന്ന് കേന്ദ്ര നിരീക്ഷകയായി എത്തിയ കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമന്‍ അറിയിച്ചു.
ഐകകണ്‌ഠ്യേനയായിരുന്നു തെരഞ്ഞെടുപ്പെന്നും നിര്‍മ്മല വ്യക്തമാക്കി. ഇത് രണ്ടാം തവണയാണ് ബിരേന്‍ സിങ്ങ് മണിപ്പൂര്‍ മുഖ്യമന്ത്രിയാകുന്നത്. 60 അംഗ നിയമസഭയില്‍ 32 സീറ്റ് നേടിയാണ് ബിജെപി സംസ്ഥാനത്ത് അധികാരം നിലനിര്‍ത്തിയത്. ഹേനാംഗ് അസംബ്ലി മണ്ഡലത്തില്‍ നിന്നാണ് ബിരേന്‍ സിങ്ങ് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
ബിരേന്‍ സിങ്ങിന് പുറമെ രണ്ടു തവണ എംഎല്‍എയും മുന്‍മന്ത്രിയുമായ ബിശ്വജിത്ത് സിങ്ങ്, യുംനാം ഖേംചന്ദ് എന്നിവരുടെ പേരും മുഖ്യമന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്നു. കേന്ദ്രമന്ത്രിമാരായ നിര്‍മ്മല സീതാരാമനും കിരണ്‍ റിജിജുവുമാണ് ബിജെപി കേന്ദ്ര നിരീക്ഷകരായി നിയമസഭാകക്ഷിയോഗത്തില്‍ പങ്കെടുത്തത്.