കോയമ്പത്തൂർ: തമിഴ്നാട്ടിൽ ഭൂമി തട്ടിപ്പ് കേസിൽ നടനും ബിജെപി എംപിയുമായ സുരേഷ് ഗോപിയുടെ സഹോദരൻ സുനിൽ ഗോപി അറസ്റ്റിൽ. കോടതി നടപടി മറച്ചു വെച്ച് ഭൂമി വിൽപന നടത്താൻ ശ്രമിച്ചതിന് കോയമ്പത്തൂരിൽ വെച്ച് തമിഴ്നാട് ക്രൈം ബ്രാഞ്ചാണ് അറസ്റ്റ് ചെയ്തത്.
കോയമ്പത്തൂർ സ്വദേശി ഗിരിധരൻ എന്നയാളുടെ പരാതിയെ തുടര്‍ന്നാണ് സുനിലിനെ അറസ്റ്റ് ചെയ്തത്. ആധാരം റദ്ദാക്കിയത് മറച്ചുവെച്ച് സ്ഥലം വിൽപ്പന നടത്തി പണം തട്ടിയെന്നാണ് കേസ്. സുനിൽ ഗോപി മുൻപ് നവക്കരയിൽ മറ്റൊരാളിൽ നിന്ന് ഭൂമി വാങ്ങിയിരുന്നു.
എന്നാൽ 4.52 ഏക്കര്‍ ഭൂമിയുടെ രജിസ്ട്രേഷൻ അസാധുവാണെന്നു കോടതി അറിയിച്ചിരുന്നു എന്നാണ് റിപ്പോര്‍ട്ട്. എന്നാൽ ഇക്കാര്യം മറച്ചു വെച്ച് വിൽപനയുമായി മുന്നോട്ടു പോയ സുനിൽ ഗോപി ഗിരിധരൻ്റെ കൈയ്യിൽ നിന്ന് അഡ്വാൻസ് തുകയായി 97 ലക്ഷം രൂപ വാങ്ങുകയായിരുന്നു.