ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ ഹര്‍ജികളില്‍ സുപ്രീംകോടതിയില്‍ ഇന്ന് മുതല്‍ അന്തിമ വാദം. ജസ്റ്റിസുമാരായ എ.എം. ഖാന്‍വില്‍ക്കര്‍, അഭയ് എസ്.ഓക, സി.ടി. രവികുമാര്‍ എന്നിവരടങ്ങിയ ബെഞ്ച് തുടര്‍ച്ചയായ ദിവസങ്ങളില്‍ വാദം കേള്‍ക്കും. ജലനിരപ്പ് 142 അടിയാക്കാന്‍ അനുമതി നല്‍കിയ 2014ലെ വിധി പുനഃപരിശോധിക്കണമെന്നാണ് കേരളത്തിന്റെ പ്രധാന ആവശ്യം.
ജലനിരപ്പ്, നീരൊഴുക്ക്, ഷട്ടര്‍ തുറക്കല്‍, മേല്‍നോട്ട സമിതിയുടെ ഘടന എന്നിവയെ അണക്കെട്ടിന്റെ സുരക്ഷയുമായി ബന്ധപ്പെടുത്തുന്ന വാദങ്ങളാണ് ഉണ്ടാകുകയെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. അന്തിമ വാദം തുടങ്ങുമ്പോള്‍ പരിഗണിക്കേണ്ട തര്‍ക്ക വിഷയങ്ങള്‍ കേരള, തമിഴ്‌നാട് അഭിഭാഷകര്‍ ചര്‍ച്ച ചെയ്ത് ധാരണയിലെത്തിയിരുന്നു.
നിലവിലെ ഡാം വലിയ സുരക്ഷാ ഭീഷണി നേരിടുന്നതായും പുതിയ ഡാം അനുവദിക്കണമെന്നുമാണ് കേരളത്തിന്റെ ആവശ്യം. എന്നാല്‍ 142 അടയില്‍ ജലനിരപ്പ് കുറയ്ക്കരുതെന്നും സുരക്ഷക്കായി ബേബി ഡാമുകള്‍ ബലപ്പെടുത്തിയാല്‍ മതിയെന്നുമാണ് തമിഴ്നാട് വാദം. കൂടാതെ മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട നിരവധി പൊതുതാത്പര്യ ഹരജികളും കോടതി പരിഗണിക്കും. നിരന്തരം പ്രളയമുണ്ടാകുന്ന സംസ്ഥാനത്തെ പരിസ്ഥിതി മാറ്റങ്ങള്‍ ചൂണ്ടിക്കാട്ടിയാകും കേരളത്തിന്റെ വാദം.