ന്യൂഡൽഹി: ഡല്‍ഹി കലാപക്കേസില്‍ അറസ്റ്റിലായ ജെ.എന്‍.യു മുന്‍ വിദ്യാര്‍ഥി ഉമര്‍ ഖാലിദിന്റെ ജാമ്യാപേക്ഷ ഡല്‍ഹി കോടതി തള്ളി. ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് 2020 സെപ്തംബര്‍ 13നാണ് ഉമര്‍ ഖാലിദിനെ ഡല്‍ഹി പൊലീസ് സ്പെഷല്‍ സെല്‍ അറസ്റ്റ് ചെയ്തത്.
ഫെബ്രുവരിയില്‍ വടക്കുകിഴക്കന്‍ ഡല്‍ഹിയിലുണ്ടായ കലാപം ഉമര്‍ ഖാലിദും ഡാനിഷ് എന്ന വ്യക്തിയും വിവിധ സംഘടനകളുമായി ചേര്‍ന്ന് സൃഷ്ടിച്ചതാണെന്നാണ് എഫ്.ഐ.ആറിലുള്ളത്. അന്നത്തെ അമേരിക്കല്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ സന്ദര്‍ശന വേളയില്‍ ഉമര്‍ ഖാലിദ് നടത്തിയ പ്രസംഗമാണ് ഇതിന് തെളിവായി അന്വേഷണ സംഘം ചൂണ്ടിക്കാട്ടിയിരുന്നത്.
ഉമര്‍ ഖാലിദിന്റെ പ്രസംഗം ഗാന്ധിയെ കുറിച്ചും മതസൗഹാര്‍ദത്തെ കുറിച്ചും ഭരണ ഘടനയെ കുറിച്ചുമുള്ളതാണെന്നായിരുന്നു ഖാലിദിന്റെ അഭിഭാഷകന്റെ വാദം. മൂന്ന് തവണ വിധി പറയുന്നത് മാറ്റിയതിന് ശേഷമാണ് അഡീഷണല്‍ സെഷന്‍സ് ജഡ്ജ് അമിതാഭ് റാവത്ത് വിധി പ്രസ്താവം നടത്തിയത്.