കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബിര്‍ഭൂമില്‍ എട്ടുപേരെ വീട്ടിലുള്ളില്‍ തീകൊളുത്തി കൊലപ്പെടുത്തിയ കേസില്‍ സിബിഐ അന്വേഷണത്തിന് കൊല്‍ക്കത്ത ഹൈക്കോടതി ഉത്തരവിട്ടതോടെ സര്‍ക്കാര്‍ സമ്മര്‍ദത്തിലായി. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് കൊല്ലപ്പെട്ടതിന് പിന്നാലെ ഉണ്ടായ കലാപത്തില്‍ 26 പേരാണ് കൊല്ലപ്പെട്ടത്.
അന്വേഷണ പുരോഗതി കൃത്യമായി അറിയിക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. കേസ് ഡയറി സിബിഐക്കു കൈമാറാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തോട് ഹൈക്കോടതി നിര്‍ദേശിച്ചു. അടുത്ത മാസം ഏഴിന് സിബിഐ അന്വേഷണ പുരോഗതി അറിയിക്കണം.
ബംഗാളില്‍ ക്രമസമാധാനം തകര്‍ന്നെന്നും രാഷ്ടപതി ഭരണം വേണമെന്നും കോണ്‍ഗ്രസും ബിജെപിയും ആവശ്യപ്പെട്ടു. അതേസമയം, ബിര്‍ഭൂമില്‍ സന്ദര്‍ശനം നടത്താനുള്ള കോണ്‍ഗ്രസ് സംഘത്തിന്റെ നീക്കം സര്‍ക്കാര്‍ തടഞ്ഞു. മുഖ്യമന്ത്രി മമത ബാനര്‍ജി സംഭവ സ്ഥലം സന്ദര്‍ശിക്കുമെന്ന കാരണത്താലാണ് അനുമതി നിഷേധിച്ചത്.
കൊല്ലപ്പെട്ട മൂന്നു സ്ത്രീകളും രണ്ടു കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ അതിക്രൂരമായി മര്‍ദിക്കപ്പെട്ടിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായി. തൃണമൂലിലെ ചേരിപ്പോരാണ് അക്രമത്തിനു കാരണമായതെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ഇരുപതു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.