ന്യൂഡല്‍ഹി: വീല്‍ച്ചെയറിലെത്തിയ എണ്‍പതുകാരിയെ തടഞ്ഞുവെച്ചു വസ്ത്രമുരിഞ്ഞു പരിശോധന നടത്തിയ വനിതാ കോണ്‍സ്റ്റബിളിന് സസ്‌പെന്‍ഷന്‍. ഗുവാഹട്ടി വിമാനത്താവളത്തിലായിരുന്നു സംഭവം.
ഇടുപ്പെല്ല് മാറ്റിവെക്കൽ ശസ്ത്രക്രിയ കഴിഞ്ഞ വയോധികയ്‌ക്കാണ് ദുരനുഭവം നേരിടേണ്ടി വന്നത്. വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ നിര്‍ദേശപ്രകാരമാണ് കോണ്‍സ്റ്റബിള്‍ മീരാദാസിനെ സിഐഎസ്‌എഫ് സസ്‌പെന്‍ഡ് ചെയ്‌തത്.
വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയില്‍ മെറ്റല്‍ ഡിറ്റക്ടര്‍ ശബ്ദിച്ചതിനെ തുടര്‍ന്നാണ് വസ്ത്രമഴിക്കാന്‍ ഉദ്യോഗസ്ഥ പറഞ്ഞത്.
ശസ്ത്രക്രിയയ്‌ക്കിടെ ശരീരത്തില്‍ ഘടിപ്പിച്ച ലോഹദണ്ഡാണ് ഡിറ്റക്ടര്‍ ശബ്‌ദിക്കാന്‍ കാരണമായത്. തന്റെ അമ്മ നേരിട്ട ദുരനുഭവം മകള്‍ ട്വിറ്ററിലൂടെ പങ്കുവച്ചതോടെയാണ് വ്യാപകമായ പ്രതിഷേധം ഉയര്‍ന്നത്. തുടര്‍ന്ന് മാപ്പ് ചോദിച്ച വിമാനത്താവള അധികൃതര്‍ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.