ഡെറാഢൂണ്‍: ഉത്താരാഖണ്ഡ് നിയമസഭാ സ്പീക്കറായി ഋതു ഖണ്ഡൂരിയെ തെരഞ്ഞെടുത്തു. സംസ്ഥാന നിയമസഭയുടെ ആദ്യ വനിതാ സ്പീക്കറാണ് 57കാരിയായ ഋതു.
ഉത്തരാഖണ്ഡ് നിയമസഭാ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു വനിത നിയമസഭയിൽ അദ്ധ്യക്ഷ സ്ഥാനം അലങ്കരിക്കുന്നത്. പ്രേംചന്ദ് അഗര്‍വാളിന്റെ പിന്‍ഗാമിയായാണ് ഋതു അധികാരമേറ്റത്. ഉത്തരാഖണ്ഡ് നിയമസഭയുടെ അഞ്ചാമത്തെ സ്പീക്കറാണ് ഋതു.
സംസ്ഥാന നിയമസഭയുടെ വനിതാ സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ട ഖണ്ഡൂരിയെ മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി അഭിനന്ദിച്ചു. ഖണ്ഡൂരിയുടെ നേതൃത്വത്തില്‍ സംസ്ഥാന നിയമസഭ പുതിയ ചരിത്രം സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ കോട്ദ്വാര്‍ മണ്ഡലത്തില്‍ നിന്ന് സുരേന്ദ്ര സിങ്ങിനെ പരാജയപ്പെടുത്തിയാണ് ബിജെപി നേതാവായ ഋതു ഖണ്ഡൂരി ഇത്തവണ തെരഞ്ഞെടുക്കപ്പെട്ടത്.