സോളമന്‍ ദ്വീപുകളില്‍ ചൈനയ്ക്ക് സൈനിക താവളം; ഉത്കണ്ഠയോടെ ഓസ്‌ട്രേലിയയും ന്യൂസിലന്‍ഡും

സോളമന്‍ ദ്വീപുകളില്‍ ചൈനയ്ക്ക് സൈനിക താവളം; ഉത്കണ്ഠയോടെ ഓസ്‌ട്രേലിയയും ന്യൂസിലന്‍ഡും

കാന്‍ബറ: ഓസ്ട്രലിയന്‍ തീരത്തിന് തൊട്ടടുത്തേക്ക് സൈനിക സാന്നിധ്യം വര്‍ധിപ്പിക്കാനൊരുങ്ങി ചൈന. സോളമന്‍ ദ്വീപുകളില്‍ സൈനിക താവളം ഉണ്ടാക്കാന്‍ ചൈന നടത്തിയ രഹസ്യനീക്കങ്ങളുടെ വിശദാംശങ്ങള്‍ പുറത്തുവന്നതോടെ ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ് തുടങ്ങിയ രാജ്യങ്ങള്‍ കടുത്ത ആശങ്ക അറിയിച്ച് രംഗത്തുവന്നു.

ഓസ്ട്രലിയന്‍ തീരത്ത് നിന്ന് 2,000 മൈല്‍ മാത്രം അകലെയാണ് സോളമന്‍ ഐലന്‍ഡ്‌സ്. ചൈനയുമായി ഈ രാജ്യം സുരക്ഷാ കരാറില്‍ ഏര്‍പ്പെട്ടതിനെതിരേ ഓസ്ട്രേലിയയും ന്യൂസിലാന്‍ഡും യു.എസും വിമര്‍ശനം ഉന്നയിച്ചുകഴിഞ്ഞു. പസഫിക് മേഖലയില്‍ സ്വാധീനം ശക്തമാക്കുകയെന്ന ചൈനയുടെ ലക്ഷ്യം പ്രാവര്‍ത്തികമാക്കുന്നതിന്റെ ഭാഗമായാണ് സുരക്ഷാ കരാര്‍ എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. എന്നാല്‍ എതിര്‍പ്പുകളെ മറികടന്ന് കരാറുമായി മുന്നോട്ടു പോകാനാണ് പ്രധാനമന്ത്രി മനാസെ സൊഗാവാരെയുടെ തീരുമാനം.



വിഷയത്തില്‍ ആശങ്ക രേഖപ്പെടുത്തിയ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ ന്യൂസിലന്‍ഡ് അടക്കമുള്ള രാജ്യങ്ങളുമായി ചര്‍ച്ചകള്‍ തുടങ്ങിയിട്ടുണ്ട്. വ്യാപാര വാണിജ്യ മേഖലകളില്‍ ചൈനയുമായി തുടരുന്ന ശീത യുദ്ധത്തിന്റെ തുടര്‍ച്ചയായിട്ടാണ് സോളമന്‍ ദ്വീപുകളില്‍ സൈനിക സാന്നിധ്യത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ൈചനയുടെ സൈനിക സാന്നിധ്യം ഓസ്‌ട്രേലിയന്‍ തീരത്തിന് അടുത്തേക്കു വരുന്നത് ഏറെ ഗൗരവത്തോടെയാണ് അമേരിക്ക അടക്കമുള്ള രാജ്യാന്തര സമൂഹം കാണുന്നത്.

ചൈനയുമായി യാതൊരു സൈനിക സഹകരണവും ഇല്ലെന്നായിരുന്നു സോളമന്‍ ഐലന്‍ഡ്‌സ് ഭരണകൂടം അറിയിച്ചിരുന്നത്. ചൈനയുമായി കരാറില്‍ ഏര്‍പ്പെട്ടതിന്റെ വിശദാംശങ്ങള്‍ കഴിഞ്ഞയാഴ്ച്ച പുറത്തുവന്നതോടെയാണ് ഓസ്‌ട്രേലിയയും ന്യൂസിലന്‍ഡും കടുത്ത ആശങ്ക അറിയിച്ച് രംഗത്തെത്തിയത്.

കരാര്‍ പ്രകാരം സോളമന്‍ ദ്വീപുകളില്‍ സൈനിക താവളം നിര്‍മിക്കാന്‍ ചൈനയ്ക്ക് അവസരമൊരുങ്ങും. ചൈനീസ് യുദ്ധക്കപ്പലുകള്‍ തെക്കന്‍ പസഫിക് മേഖലയയില്‍ നങ്കൂരമിടുന്നത് ഓസ്‌ട്രേലിയയുടെയും ന്യൂസിലന്‍ഡിന്റെയും ആഭ്യന്തര സുരക്ഷയ്ക്ക് വലിയ ഭീഷണിയാണ്.

ഇക്കാര്യം സംബന്ധിച്ച് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീക്ക ആര്‍ഡേണുമായി ചര്‍ച്ച നടത്തിയതായി ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി അറിയിച്ചു. സഖ്യ രാജ്യങ്ങളായ പാപ്പുവ ന്യൂ ഗിനിയയുമായും ഫിജിയുമായും കൂടുതല്‍ ചര്‍ച്ചകളുണ്ടാകും. ചൈന ഉയര്‍ത്തുന്ന ഭീഷണി പുതിയതല്ലെങ്കിലും തങ്ങള്‍ സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് കുടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നാണ് ഈ സംഭവം സൂചിപ്പിക്കുന്നതെന്ന് സ്‌കോട്ട് മോറിസണ്‍ ചൂണ്ടിക്കാട്ടി.

ഇതൊരു രാജ്യത്തിന്റെ മാത്രം പ്രശ്‌നമല്ല, മേഖലയിലെ ആഭ്യന്തര സുരക്ഷയുെട പ്രശ്‌നമാണ്. സോളമന്‍ ദ്വീപുകളില്‍ ചൈനയുടെ സൈനിക സാന്നിധ്യം ഉണ്ടാകുന്നത് ഏറെ ആശങ്കാജനകമാണെന്ന് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി പറഞ്ഞു. എന്നാല്‍ ഓസ്‌ട്രേലിയയും ന്യൂസിലന്‍ഡും ഉയര്‍ത്തിയ ആശങ്കകളെ ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് വാങ് വെന്‍ബിന്‍ തള്ളിക്കളഞ്ഞു.

തങ്ങളുമായുള്ള സഹകരണത്തെ സോളമന്‍ ദീപുകളുടെ ഭരണകൂടവും ജനങ്ങളും ഏറെ ഊഷ്മളമായാണ് സ്വീകരിച്ചതെന്നാണ് ചൈനയുടെ നിലപാട്. രാജ്യത്തിന്റെ നയതന്ത്ര ബന്ധങ്ങള്‍ കൂടുതല്‍ വൈവിധ്യവത്കരിക്കുന്നതിന്റെ ഭാഗമായാണ് ചൈനയുമായുള്ള ധാരണയെന്നാണ് മനാസെ സൊഗാവാരെ പറയുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.