ശ്രീലങ്കയില്‍ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകുന്നു: മരുന്നിനടക്കം ക്ഷാമം; പത്ത് മണിക്കൂര്‍ പവര്‍കട്ട്

ശ്രീലങ്കയില്‍ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകുന്നു: മരുന്നിനടക്കം ക്ഷാമം; പത്ത് മണിക്കൂര്‍ പവര്‍കട്ട്

കൊളംബോ: പ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയില്‍ പത്തു മണിക്കൂര്‍ പവര്‍കട്ട്. ബുധനാഴ്ച മുതലാണ് രാജ്യത്ത് പത്ത് മണിക്കൂര്‍ പവര്‍കട്ട് നടപ്പിലാക്കുന്നത്. ഇന്ധനക്ഷാമം, ജനറേറ്ററുകളുടെ ലഭ്യതക്കുറവ് എന്നിവ കണക്കാക്കിയാണ് ഇത്തരമൊരു നിയന്ത്രണത്തിന് നിര്‍ബന്ധിതരായതെന്ന് സിലോണ്‍ വൈദ്യുതി ബോര്‍ഡ് അറിയിച്ചു.

ഫെബ്രുവരി മുതല്‍ ശ്രീലങ്കയില്‍ പവര്‍കട്ട് നിലവിലുണ്ടായിരുന്നു. ജലവൈദ്യുത നിലയങ്ങളില്‍ വൈദ്യുതി ഉല്‍പാദനം കുറഞ്ഞതും ആവശ്യത്തിന് ഡീസല്‍ ഇല്ലാതെ താപവൈദ്യുത നിലയങ്ങളുടെ പ്രവര്‍ത്തനത്തില്‍ തടസം നേരിട്ടതുമാണ് ഈ പ്രതിസന്ധിക്ക് കാരണമായി അധികൃതര്‍ പറയുന്നത്. രാജ്യം വലിയ അളവില്‍ ഡീസല്‍ ക്ഷാമം നേരിടുകയാണ്.

രാജ്യത്ത് മരുന്ന് ക്ഷാമവും രൂക്ഷമാണെന്നാണ് റിപ്പോര്‍ട്ട്. മധ്യ ശ്രീലങ്കന്‍ നഗരമായ കാണ്ഡിയിലെ പെരെദെനിയ ആശുപത്രിയില്‍ മുന്‍കൂട്ടി നിശ്ചയിച്ചിരുന്ന ശസ്ത്രക്രിയകള്‍ മരുന്നില്ലാത്തതിനാല്‍ മുടങ്ങിയിരിക്കുകയാണ്. അനസ്തേഷ്യയ്ക്ക് നല്‍കേണ്ട മരുന്ന് ഉള്‍പ്പെടെയാണ് തീര്‍ന്നത്.

അതേസമയം മരുന്നില്ലാത്തതിനാല്‍ ശസ്ത്രക്രിയ മുടങ്ങിയ ആശുപത്രിക്ക് ഇന്ത്യ അടിയന്തര സഹായം എത്തിച്ചിരുന്നു. ക്ഷാമം രൂക്ഷമായ ശ്രീലങ്കയ്ക്ക് സഹായ വാഗ്ദാനവുമായി വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്‍ തിങ്കളാഴ്ച കൊളംബോയിലെത്തുകയും കൊളംബോയിലെ ഇന്ത്യന്‍ ഹൈക്കമ്മിഷണര്‍ ഗോപാല്‍ ബാഗ്ലായിയോട് സഹായമെത്തിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.