'കര്‍ണാടകയില്‍ ഹലാല്‍ മാംസം നിരോധിക്കണം'; പുതിയ വിവാദം പൂര്‍ണമായും പഠിക്കേണ്ടതുണ്ട് മുഖ്യമന്ത്രി

'കര്‍ണാടകയില്‍ ഹലാല്‍ മാംസം നിരോധിക്കണം'; പുതിയ വിവാദം പൂര്‍ണമായും പഠിക്കേണ്ടതുണ്ട് മുഖ്യമന്ത്രി

ബെംഗളൂരു: കര്‍ണാടകയില്‍ ഹലാല്‍ മാംസം നിരോധിക്കണമെന്ന ആവശ്യം സര്‍ക്കാര്‍ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. 'ഹലാല്‍ വിഷയം ഇപ്പോള്‍ ഉണ്ടായതാണ്. പൂര്‍ണമായും പഠിക്കേണ്ടതുണ്ട്. കാരണം ഈ വിഷയത്തിന് നിലവിലെ നിയമങ്ങളുമായി ഒരു ബന്ധവുമില്ല. ഈ ആചാരത്തിന് എതിരെ ഇപ്പോള്‍ ഒരുപാട് വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. അത് പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ക്യാമ്പസുകളിലെ ഹിജാബ് നിരോധനത്തിന് പിന്നാലെ ഹലാല്‍ മാംസവും നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് തീവ്ര ഹിന്ദുത്വ സംഘടനകള്‍ രംഗത്തുവന്നിരുന്നു. കര്‍ണാടകയിലെ പുതുവര്‍ഷാഘോഷമായ ഉഗാദിക്ക് ചില ഹിന്ദു സമുദായങ്ങള്‍ മാംസം അര്‍പ്പിച്ച്‌ പൂജ നടത്താറുണ്ട്. ഇതിന് ഹലാല്‍ മാംസം ഉപയോഗിക്കരുതെന്നാണ് ഹിന്ദു സംഘടനകള്‍ ആവശ്യപ്പെട്ടത്.

ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി സി.ടി രവി ഉള്‍പ്പെടെ ഹലാല്‍ മാംസം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തുവന്നിരുന്നു. ഫുഡ് ജിഹാദ് എന്നാണ് രവി ഹലാല്‍ മാംസം വില്‍പ്പനയെ വിശേഷിപ്പിച്ചത്.

എന്നാൽ 'വിഷയത്തില്‍ എന്താണ് സര്‍ക്കാരിന്റെ നിലപാടെന്ന് പിന്നീട് വ്യക്തമാക്കും. പല സംഘടനകളും അവരുടേതായ പ്രചാരണങ്ങള്‍ നടത്തുന്നുണ്ട്. എന്തിലാണ് പ്രതികരിക്കേണ്ടതെന്ന് സര്‍ക്കാരിന് അറിയാം' എന്ന് ബൊമ്മൈ പ്രതികരിച്ചു. സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.