സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമായി; ശ്രീലങ്കയില്‍ പുതിയ ധനമന്ത്രി 24 മണിക്കൂറിനുള്ളില്‍ രാജിവെച്ചു

സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമായി; ശ്രീലങ്കയില്‍ പുതിയ ധനമന്ത്രി 24 മണിക്കൂറിനുള്ളില്‍ രാജിവെച്ചു

കൊളംബോ: ഭരണ പ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയില്‍ പുതിയ ധനമന്ത്രി അധികാരമേറ്റ് 24 മണിക്കൂറിനുള്ളില്‍ രാജിവെച്ചു. 40 എം.പിമാര്‍ ഭരണസഖ്യം വിട്ട് സ്വതന്ത്ര നിലപാട് സ്വീകരിച്ചതോടെയാണ് സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമായത്. ഇതില്‍ മുന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ എസ്.എല്‍.എഫ്.പി പാര്‍ട്ടിയുടെ 15 അംഗങ്ങളും ഉള്‍പ്പെടും. ശ്രീലങ്കയുടെ മുഖ്യ ബാങ്കായ സെന്‍ട്രല്‍ ബാങ്കിന്റെ ഗവര്‍ണര്‍ അജിത് നിര്‍വാദ് കബ്രാല്‍ തിങ്കളാഴ്ച രാജിവെച്ചിരുന്നു.

ജനരോഷം തണുപ്പിക്കാന്‍ സര്‍വകക്ഷി ദേശീയ സര്‍ക്കാരുണ്ടാക്കാനുള്ള ഭരണകക്ഷിയുടെ ശ്രമവും വിഫലമായി. സര്‍ക്കാരില്‍ ചേരാനുള്ള പ്രസിഡന്റ് ഗോതാബയ രാജപക്സെയുടെ ആഹ്വാനം പ്രതിപക്ഷം തള്ളി. പ്രധാനമന്ത്രി ഒഴികെ 26 കാബിനറ്റ് മന്ത്രിമാരും ഞായറാഴ്ച രാജിവെച്ചിരുന്നു.

ഇതില്‍ ഗോതാബയയുടെ സഹോദരനും ധനമന്ത്രിയുമായ ബേസില്‍ രാജപക്സെയും ഉള്‍പ്പെടുന്നു. പകരം ധനവകുപ്പിന്റെ ചുമതല നല്‍കിയ നീതിന്യായ വകുപ്പ് മന്ത്രി അനില്‍ സബ്രി 24 മണിക്കൂര്‍ തികയും മുന്‍പെ പദവി രാജിവെച്ചു. ഡെപ്യൂട്ടി സ്പീക്കര്‍ രഞ്ജിത് സിയബലപിത്യയും ചൊവ്വാഴ്ച രാജിവെച്ചു. ശ്രീലങ്ക ഫ്രീഡം പാര്‍ട്ടി സര്‍ക്കാരില്‍ നിന്ന് പിന്മാറി സ്വതന്ത്ര നിലപാട് എടുക്കാന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് അദ്ദേഹം രാജിവെച്ചത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.