അബുജ: ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയില്‍ ക്രൈസ്തവ കൂട്ടക്കുരുതി തുടരുന്നു. ഏപ്രില്‍ 11 ന് അര്‍ദ്ധരാത്രിയോടെ ഫുലാനി തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 14 ക്രൈസ്തവര്‍ കൊല്ലപ്പെട്ടു. ബെന്യൂ സംസ്ഥാനത്തെ തര്‍ക്ക ഗ്രാമത്തിലാണ് സംഭവം.
ബെന്യൂ സംസ്ഥാനത്ത് ഭൂരിഭാഗവും ക്രൈസ്തവരാണ്. ഈ മേഖലയില്‍ ക്രൈസ്തവര്‍ക്കു നേരെ നടക്കുന്ന ആക്രമണങ്ങള്‍ക്കെതിരെ ബെന്യൂ ഗവര്‍ണറായ ഡോ. സാമുവല്‍ ഓര്‍ത്തോം പലതവണ ശബ്ദമുയര്‍ത്തിയിട്ടുണ്ട്. ഇതേ തുടര്‍ന്ന് ഫുലാനി തീവ്രവാദികള്‍ 2021 ല്‍ അദ്ദേഹത്തിനു നേരെ ആക്രമണം നടത്തിയിരുന്നു.

''ഞങ്ങളുടെ ധീരരായ പോരാളികളാണ് ഈ ആക്രമണം നടത്തിയത്. ഓര്‍ത്തോമിനും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകര്‍ക്കും ഒരു സന്ദേശം നല്‍കാനാണിത്. ഫുലാനി താല്‍പര്യങ്ങള്‍ക്ക് എതിരായിട്ടുള്ളവരെ ഞങ്ങള്‍ വെറുതെ വിടുകയില്ല'' ആക്രമണത്തെക്കുറിച്ച് ഫുലാനി തീവ്രവാദികള്‍ അയച്ച പ്രസ്താവനയില്‍ പറയുന്നു.
കഴിഞ്ഞ വര്‍ഷം പുറത്തുവന്ന ഐസിസിയുടെ കണക്കനുസരിച്ച് 2021 ല്‍ നൈജീരിയയിലാണ് ക്രൈസ്തവര്‍ക്കു നേരെ ഏറ്റവും കൂടുതല്‍ ആക്രമണങ്ങള്‍ നടന്നത്. കഴിഞ്ഞ 20 വര്‍ഷത്തിനുള്ളില്‍ തീവ്രവാദികള്‍, പതിനായിരക്കണക്കിന് ക്രൈസ്തവരെയാണ് നൈജീരിയയില്‍ കൊല്ലപ്പെടുത്തിയത്.