കലിയടങ്ങാതെ റഷ്യ; കീവ് മേഖലകളില്‍ വ്യാപക വ്യോമാക്രമണം

കലിയടങ്ങാതെ റഷ്യ; കീവ് മേഖലകളില്‍ വ്യാപക വ്യോമാക്രമണം

കീവ്: റഷ്യയുടെ യുദ്ധക്കപ്പലായ മോസ്‌കോ കരിങ്കടലില്‍ തകര്‍ക്കപ്പെട്ട ശേഷം ഉക്രെയ്ന്‍ മേഖലകളില്‍ റഷ്യയുടെ വ്യാപക സൈനീകാക്രമണം. തലസ്ഥാന നഗരമായ കീവ് അടക്കം റഷ്യന്‍ സേന വ്യാപകമായ വ്യോമാക്രമണം നടത്തി. പടിഞ്ഞാറന്‍ നഗരമായ ലീവിലും തെക്കന്‍ മേഖലയിലെ ഒഡേസയിലും റഷ്യ മിസൈലുകള്‍ വീഴ്ത്തിയെന്നു ഉക്രെയ്ന്‍ അവകാശപ്പെട്ടു.

റഷ്യയുടെ ഏറ്റവും കരുത്തുറ്റ യുദ്ധക്കപ്പലുകളില്‍ ഒന്നായ മോസ്‌കോ തങ്ങളുടെ മിസൈല്‍ ആക്രമണത്തില്‍ തകര്‍ത്തതായി ഉക്രെയ്ന്‍ അവകാശപ്പെടുമ്പോള്‍ വെടിക്കോപ്പുകള്‍ക്കു തീപിടിച്ചാണു കപ്പല്‍ മുങ്ങിയതെന്നാണു റഷ്യയുടെ വിശദീകരണം. ഉക്രെയ്ന്‍ സേനയുടെ ആക്രമണത്തിലാണു കപ്പല്‍ മുങ്ങിയതെന്ന വാര്‍ത്ത റഷ്യ സ്ഥിരീകരിക്കുന്നില്ല. എന്നാല്‍ അമേരിക്ക ഇക്കാര്യം സ്ഥിരീകരിച്ചു. 40 വര്‍ഷത്തിനിടെ യുദ്ധത്തില്‍ തകര്‍ന്നു മുങ്ങുന്ന ഏറ്റവും വലിയ കപ്പലാണു മോസ്‌കോ.

റഷ്യന്‍സേന ഉപരോധിച്ചിരിക്കുന്ന കിഴക്കന്‍ തുറമുഖ നഗരമായ മരിയുപോള്‍ തിരിച്ചുപിടിക്കാന്‍ രൂക്ഷമായ പോരാട്ടം തുടരുന്നു. കരിങ്കടലിലെ പ്രധാന തുറമുഖങ്ങള്‍ യുദ്ധം മൂലം അടഞ്ഞുകിടക്കുകയാണ്. പുറംലോകവുമായി ബന്ധമില്ലാതെ തുറമുഖങ്ങള്‍ അടഞ്ഞു കിടക്കുന്നതിനാല്‍ ഉക്രെയ്ന്‍ നഗരങ്ങളില്‍ ഭക്ഷണം കിട്ടാതെ 10 ലക്ഷം പേര്‍ കുടുങ്ങിക്കിടക്കുന്നതായും ഉക്രെയ്ന്‍ സന്ദര്‍ശനത്തിനുശേഷം യുഎന്‍ വേള്‍ഡ് ഫുഡ് പ്രോഗ്രാം ഡയറക്ടര്‍ ഡേവിഡ് ബീസ്ലി പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.