നെറ്റ്ഫ്ളിക്സിന് 100 ദിവസത്തിനിടെ നഷ്ടമായത് 200,000 വരിക്കാരെ

നെറ്റ്ഫ്ളിക്സിന് 100 ദിവസത്തിനിടെ നഷ്ടമായത് 200,000 വരിക്കാരെ

സാന്‍ഫ്രാന്‍സിസ്‌കോ: ലോകത്തിലെ തന്നെ ഏറ്റവും വലിയ ഓണ്‍ലൈന്‍ സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ളിക്സിന് വന്‍ തിരിച്ചടി. കഴിഞ്ഞ 100 ദിവസത്തിനിടെ ഒ.ടി.ടി ഭീമനായ നെറ്റ്ഫ്ളിക്സിന് നഷ്ടമായത് 200,000 വരിക്കാരെയാണ്. ഒരു ദശാബ്ദത്തിനിടെ ആദ്യമായാണ് കുറഞ്ഞ കാലയളവിനുള്ളില്‍ ഇത്രയും വരിക്കാരെ നെറ്റ്ഫ്ളിക്സിന് നഷ്ടമാകുന്നത്.

ഉക്രെയ്‌നില്‍ റഷ്യ നടത്തിയ അധിനിവേശമാണ് വരിക്കാരുടെ കൊഴിഞ്ഞുപോക്കിന് കാരണമായി കമ്പനി പറയുന്നത്. ഉക്രെയ്‌നില്‍ ആക്രമണം ശക്തമാക്കിയ സാഹചര്യത്തില്‍ റഷ്യയിലെ സേവനം നെറ്റ്ഫ്ളിക്സ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു. ഒ.ടി.ടി പ്ലാറ്റ്ഫോമുകളില്‍ നിന്നും ഇരുപതോളം റഷ്യന്‍ ടി.വി ഷോകളാണ് നെറ്റ്ഫ്ളിക്സ് പിന്‍വലിച്ചത്. റഷ്യയില്‍ നിന്ന് പിന്മാറാനുള്ള നെറ്റ്ഫ്‌ളിക്‌സിന്റെ പ്രഖ്യാപനത്തിനു തൊട്ടുപിന്നാലെ 7,00,000 വരിക്കാരുടെ കുറവാണുണ്ടായത്.

സിലിക്കണ്‍ വാലി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നെറ്റ്ഫ്ളിക്സ് ആദ്യ പാദത്തില്‍ 1.6 ബില്യണ്‍ ഡോളറിന്റെ വരുമാനമാണ് നേടിയത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 1.7 ബില്യണ്‍ ഡോളറായിരുന്നു കമ്പനിയുടെ വരുമാനം. നെറ്റ്ഫ്ളിക്സിന്റെ ഓഹരികള്‍ക്കും ഇടിവുണ്ടായി. ചൊവ്വാഴ്ച ഓഹരി മൂല്യത്തിന്റെ നാലിലൊന്നാണ് കമ്പനിക്ക് നഷ്ടമായത്.

വരുമാന കണക്കുകള്‍ പുറത്തുവന്നതിന് ശേഷം നെറ്റ്ഫ്ളിക്സ് ഓഹരികള്‍ 25 ശതമാനം ഇടിഞ്ഞ് 262 ഡോളറിലെത്തി.

2020 ല്‍ ഞങ്ങളുടെ വളര്‍ച്ച ഗണ്യമായി വര്‍ധിച്ചിരുന്നു. കോവിഡ് മഹാമാരിയുടെ സമയത്ത് കൂടുതല്‍ പേരും ഒ.ടി.ടി പ്ലാറ്റ്ഫോമുകള്‍ ഉപയോഗിക്കാന്‍ തുടങ്ങിയതോടെയായിരുന്നു വളര്‍ച്ച അതിവേഗമായത്. എന്നാല്‍ 2021 ആയതോടെ വളര്‍ച്ചയില്‍ കുറവുണ്ടായെന്നും കമ്പനി പറയുന്നു. വീടുകളില്‍ ബ്രോഡ് ബാന്‍ഡ് കണക്ഷന്‍ ഇല്ലാത്തതും പാസ് വേര്‍ഡ് സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും പങ്കിടുന്നതുമാണ് ഈ ഇടിവ് കാരണമായെതെന്നും നെറ്റ്ഫ്ളിക്സ് പറയുന്നു.

ഏകദേശം 222 ദശലക്ഷം കുടുംബങ്ങള്‍ നെറ്റ്ഫ്‌ളിക്‌സ് വരിക്കാരായി ഉണ്ടെങ്കിലും പത്ത് കോടി കുടുംബങ്ങള്‍ പണം നല്‍കാതെയാണ് ഈ സേവനം ഉപയോഗിക്കുന്നതെന്നാണ് കമ്പനി പറയുന്നത്. പലരും കുടുംബാംഗങ്ങള്‍ അല്ലാത്തവര്‍ക്ക് പോലും സബ്സ്‌ക്രിപ്ഷന്‍ പങ്കുവെക്കുന്നതും വളര്‍ച്ചയെ ബാധിക്കുന്നതായി നെറ്റ്ഫ്‌ളിക്സ് വിലയിരുത്തുന്നു. ആപ്പിളും ഡിസ്‌നിയും പോലുള്ള സ്ട്രീമിങ് പ്ലാറ്റ്ഫോമുകളുമായി കടുത്ത മത്സരമാണ് നെറ്റ്ഫ്‌ളിക്‌സ് നേരിടുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.