ഐഎസും താലിബാനും നേര്‍ക്കുനേര്‍; അഫ്ഗാനില്‍ വീണ്ടും സ്‌ഫോടനം, 33 പേര്‍ കൊല്ലപ്പെട്ടു

ഐഎസും താലിബാനും നേര്‍ക്കുനേര്‍; അഫ്ഗാനില്‍ വീണ്ടും സ്‌ഫോടനം, 33 പേര്‍ കൊല്ലപ്പെട്ടു

കാബൂള്‍: പ്രാര്‍ത്ഥനയ്ക്കിടെ അഫ്ഗാനിസ്ഥാനിലെ പള്ളിയില്‍ ഭീകരാക്രമണം. സ്‌ഫോടനത്തില്‍ 33 പേര്‍ കൊല്ലപ്പെട്ടതായും 43 പേര്‍ക്ക് പരിക്കേറ്റതായും താലിബാന്‍ വക്താവ് സബിഹുല്ല മുജാഹിദ് ട്വീറ്റ് ചെയ്തു.

വടക്കന്‍ അഫ്ഗാനിസ്ഥാനിലെ കുന്ദൂസിലാണ് ആക്രമണം നടന്നത്. കൊല്ലപ്പെട്ടവരില്‍ കുട്ടികളും ഉണ്ട്. കഴിഞ്ഞ ദിവസം നാലിടങ്ങളിലെ ആക്രമണങ്ങളില്‍ 31 പേര്‍ കൊല്ലപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് അടുത്ത ആക്രമണം.

കുന്ദൂസ് നഗരത്തിന് വടക്കുള്ള സൂഫി പള്ളിയായ മൗലവി സിക്കന്ദര്‍ പള്ളിയിലാണ് ആക്രമണം നടന്നത്. പള്ളിയില്‍ പ്രാര്‍ത്ഥന നടത്തിയിരുന്ന പകുതിയിലേറെ പേര്‍ കൊല്ലപ്പെട്ടു. മറ്റുള്ളവര്‍ക്ക് പരിക്കേറ്റു.

ആക്രമണത്തിന് പിന്നില്‍ ഐഎസ് ആണെന്നാണ് അഫ്ഗാന്‍ പറയുന്നത്. കഴിഞ്ഞ ദിവസത്തെ ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തിരുന്നു. നാല് സ്‌ഫോടനങ്ങളിലായി 31 പേരാണ് അതില്‍ മരിച്ചത്. 87 പേര്‍ക്ക് പരിക്ക് ഏറ്റു.

വ്യാഴാഴ്ച കാബൂളിലെ പോലീസ് ഡിസ്ട്രിക്ട് അഞ്ചിലെ പൊതുചത്വരത്തിലായിരുന്നു ആദ്യ സ്‌ഫോടനം. ഇതില്‍ രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. ബാല്‍ഖ് പ്രവിശ്യയുടെ തലസ്ഥാനമായ മസാര്‍ ഇ ഷെരീഫിലാണ് രണ്ടാമത്തെ സ്‌ഫോടനം നടന്നത്. മൂന്നാമത്തെ സ്‌ഫോടനം കുന്ദൂസില്‍ നിന്നാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

ഷിയാ വിശ്വാസികളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. റമദാന്‍ മാസത്തിലും രാജ്യത്ത് ഭീകരര്‍ സാധാരണക്കാര്‍ക്കുനേരെ അക്രമം അഴിച്ചുവിടുകയാണെന്ന് താലിബാന്‍ പറഞ്ഞു. കാബൂള്‍, ബാല്‍ഖ്, കുന്ദൂസ് എന്നിവിടങ്ങളില്‍ നടന്ന സ്ഫോടനങ്ങളെ താലിബാന്‍ അപലപിച്ചു. ചൊവ്വാഴ്ച കാബൂളിലെ സ്‌കൂളിന് പുറത്ത് രണ്ട് സ്‌ഫോടനങ്ങളില്‍ ആറ് പേര്‍ കൊല്ലപ്പെട്ടിരുന്നു.



അധികാരം പിടിച്ചെടുത്തതിന് ശേഷം കിഴക്കന്‍ നംഗര്‍ഹാര്‍ പ്രവിശ്യയിലെ ഐഎസ് ഒളിത്താവളങ്ങളില്‍ താലിബാന്‍ റെയ്ഡ് നടത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് രാജ്യത്ത് സ്‌ഫോടനങ്ങള്‍ തുടര്‍ക്കഥയായത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.