യുദ്ധത്തിന്റെ ഇരകളെ പ്രതി ദൈവം കരയുന്നതിന്റെ അടയാളമാണ് പരിശുദ്ധ മറിയത്തിന്റെ കണ്ണീരെന്ന് ഫ്രാന്‍സിസ് പാപ്പാ

യുദ്ധത്തിന്റെ ഇരകളെ പ്രതി ദൈവം കരയുന്നതിന്റെ അടയാളമാണ് പരിശുദ്ധ മറിയത്തിന്റെ കണ്ണീരെന്ന് ഫ്രാന്‍സിസ് പാപ്പാ

വത്തിക്കാന്‍: ഉക്രെയ്‌നെ മാത്രമല്ല സകലത്തെയും നശിപ്പിച്ചുകൊണ്ടിരിക്കുന്ന യുദ്ധത്തിന്റെ ഇരകളെ പ്രതി ദൈവം കരയുന്നതിന്റെ അടയാളമാണ് മറിയത്തിന്റെ കണ്ണുനീര്‍ത്തുള്ളികളെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പാ. യുദ്ധം അതിലേര്‍പ്പെട്ടിരിക്കുന്ന സകലര്‍ക്കും നാശം വിതയ്ക്കുന്നു.

അത് പരാജിതരെ മാത്രമല്ല ജേതാക്കളെയും ഇല്ലായ്മ ചെയ്യുന്നു. ജയിച്ചതും തോറ്റതും ആരാണെന്നറിയാന്‍ വാര്‍ത്തകള്‍ ഉപരിപ്ലവമായി കാണുന്നവരെയും അത് നശിപ്പിക്കുന്നു. ആകയാല്‍ ജാഗ്രതയുള്ളവരായിരിക്കണമെന്ന് മാര്‍പാപ്പാ ഓര്‍മ്മിപ്പിച്ചു.

പരിശുദ്ധ മാതാവിന്റെ കണ്ണീര്‍ ദൈവിക കാരുണ്യത്തിന്റെയും വിശിഷ്യ കുഞ്ഞുങ്ങളെയും നിരപരാധികളെയും പീഡിപ്പിക്കുന്ന തിന്മയെ പ്രതിയുള്ള ക്രിസ്തുവിന്റെ വേദനയുടെയും അടയാളമാണെന്നും പാപ്പാ പറഞ്ഞു

വടക്കെ ഇറ്റലിയിലെ ത്രെവില്യാ എന്ന സ്ഥലത്തെ 'കണ്ണീരിന്റെ മാതാവിന്റെ' നാമത്തിലുള്ള അജപാലന സമൂഹത്തിലെ രണ്ടായിരത്തിയെണ്ണൂറോളം പ്രതിനിധികളുമൊത്ത് വത്തിക്കാനില്‍ കൂടിക്കാഴ്ച നടത്തിയപ്പോഴാണ് പാപ്പാ ഇക്കാര്യം പറഞ്ഞത്. മറിയത്തിന്റെ വിമല ഹൃദയത്തിന് നമ്മള്‍ സമര്‍പ്പിച്ച യാചനകള്‍ അവള്‍ സമാധാനരാജ്ഞിയാകയാല്‍ സ്വീകരിക്കുമെന്ന ബോധ്യവും അദ്ദേഹം പ്രകടിപ്പിച്ചു.

അഞ്ചു നൂറ്റാണ്ടായി ത്രെവില്യായിലെ മണ്ണിനെ മറിയത്തിന്റെ കണ്ണുനീര്‍ നനച്ചുകൊണ്ടിരിക്കുന്നുവെന്നും തലമുറകളായി അവളുടെ മാതൃനിര്‍വ്വിശേഷമായ ആര്‍ദ്രത ആ ജനത അനുഭവിച്ചറിയുന്നുവെന്നും പറഞ്ഞ പാപ്പാ കരയുന്നതിന് ലജ്ജിക്കരുതെന്നും കണ്ണുനീര്‍ ഒരു ദാനമാണെന്നും ആ അമ്മ നമ്മെ പഠിപ്പിക്കുന്നുവെന്ന് വ്യക്തമാക്കി.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.