കാബൂള്‍: അഫ്ഗാനിസ്ഥാന്‍ മേലുള്ള അധിനിവേശം വെച്ചുപൊറുപ്പിക്കില്ലെന്ന് താലിബാന്‍. കഴിഞ്ഞ ദിവസം പാകിസ്ഥാന്‍ നടത്തിയ വ്യോമാക്രമണത്തില്‍ പ്രതികരിക്കുകയായിരുന്നു താലിബാന്‍.
അയല്‍ രാജ്യങ്ങളില്‍ നിന്നുള്ള ആക്രമണങ്ങള്‍ വെച്ചുപൊറുപ്പിക്കില്ലെന്ന് അഫ്ഗാനിസ്ഥാന്‍ ആക്ടിംഗ് പ്രതിരോധ മന്ത്രി പറഞ്ഞു. ഞങ്ങള്‍ ലോകത്തില്‍ നിന്നും അയല്‍ക്കാരില്‍ നിന്നും വെല്ലുവിളികള്‍ നേരിടുകയാണ്. കുനാറില്‍ പാകിസ്ഥാന്‍ നടത്തിയ അധിനിവേശം ഉദാഹരണമാണ്. അഫ്ഗാന് മേലുള്ള അധിനിവേശം സഹിക്കില്ല. കഴിഞ്ഞ തവണത്തെ സംഭവം ദേശീയ താല്‍പ്പര്യം മുന്‍നിര്‍ത്തി ഞങ്ങള്‍ സഹിച്ചു. ഇനി അതുണ്ടാകില്ലെന്ന് പ്രതിരോധമന്ത്രി മുല്ല മുഹമ്മദ് യാക്കൂബ് പറഞ്ഞു.
താലിബാന്‍ സ്ഥാപകനായ മുല്ല മുഹമ്മദ് ഒമറിന്റെ ചരമവാര്‍ഷികത്തില്‍ കാബൂളില്‍ നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു താലിബാന്‍ മന്ത്രി. കഴിഞ്ഞ ദിവസമാണ് കുനാര്‍, ഖോസ്റ്റ് പ്രവിശ്യകളില്‍ പാകിസ്ഥാന്‍ മിന്നലാക്രമണം നടത്തിയത്. 30ഓളം പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
എന്നാല്‍ ആക്രമണം നടത്തിയതായി ഇതുവരെ പാകിസ്ഥാന്‍ സ്ഥിരീകരിച്ചിട്ടില്ല. ഇരു രാജ്യങ്ങളും സഹോദര രാജ്യങ്ങളാണെന്നാണ് പാകിസ്ഥാന്റെ നിലപാട്. 'പാകിസ്ഥാനും അഫ്ഗാനിസ്ഥാനും സഹോദര രാജ്യങ്ങളാണ്. രണ്ട് രാജ്യങ്ങളും തീവ്രവാദത്തെ ഗുരുതര ഭീഷണിയായി കണക്കാക്കുന്നു. തീവ്രവാദ വിപത്തിൽ കഷ്ടപ്പെടുന്ന രാജ്യങ്ങളാണ് അഫ്ഗാനും പാകിസ്ഥാനും. അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തെ ചെറുക്കുന്നതിനായി ഇരു രാജ്യങ്ങളും ഇടപെടണമെന്നും' പാകിസ്ഥാന്‍ വക്താവ് വ്യക്തമാക്കി.