പസഫിക് മേഖലയിലെ സൈനിക താവള പദ്ധതി തള്ളി ചൈന; പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് സോളമന്‍ ദ്വീപിന് അമേരിക്കയുടെ മുന്നറിയിപ്പ്

പസഫിക് മേഖലയിലെ സൈനിക താവള പദ്ധതി തള്ളി ചൈന; പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് സോളമന്‍ ദ്വീപിന് അമേരിക്കയുടെ മുന്നറിയിപ്പ്

ബീജിംഗ്: സോളമന്‍ ദ്വീപുകളില്‍ സൈനിക താവളം നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നുവെന്ന അഭ്യൂഹങ്ങള്‍ തള്ളി ചൈന. പസഫിക് രാജ്യവുമായി സുരക്ഷാ കരാര്‍ മാത്രമാണ് ഒപ്പിട്ടത്. സൈനിക താവളം കരാറില്‍ ഇല്ലെന്നും ചൈന പറഞ്ഞു.


സോളമന്‍ ദ്വീപുകളിലെ ചൈനീസ് സൈനിക താവളം എന്നത് ചിലരുടെ ഗൂഢലക്ഷ്യങ്ങളോടെയുള്ള തെറ്റായ പ്രചാരണങ്ങളാണെന്നും തങ്ങള്‍ക്ക് അത്തരമൊരു പദ്ധതി ആലോചനയിലില്ലെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് വാങ് വെന്‍ബിന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.


പസഫിക് സമുദ്രത്തില്‍ ചൈനീസ് യുദ്ധക്കപ്പലുകള്‍ നങ്കൂരമിടുന്നതിനായി സോളമന്‍ദ്വീപുകളുമായി കാരാര്‍ ഒപ്പുവച്ചിരുന്നു. ഇതിനെയാണ് സോളമന്‍ ദ്വീപുകളില്‍ ചൈന സൈനിക താവളം നിര്‍മ്മിക്കുന്നു എന്ന തരത്തില്‍ ചിലര്‍ പ്രചാരണം അഴിച്ചുവിട്ടതെന്നും വാങ് വെന്‍ബിന്‍ പറഞ്ഞു.


ദക്ഷിണ പസഫിക് രാജ്യങ്ങളുമായുള്ള ചൈനയുടെ കരാര്‍ ആശങ്ക ഉളവാക്കുന്നതാണെന്നും സോളമന്‍ദ്വീപില്‍ സൈനിക താവളം നിര്‍മിക്കുന്നത് വെറും 2000 കിലോമീറ്റര്‍ മാത്രം ദുരമുള്ള ഓസ്‌ട്രേലിയയ്ക്ക് ഭീഷണിയാണെന്നും ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ ഞായറാഴ്ച പറഞ്ഞതിന് പിന്നാലെയാണ് വാങ് വാര്‍ത്താസമ്മേളനം നടത്തി കാര്യങ്ങള്‍ വിശദീകരിച്ചത്.


പസഫിക് ദ്വീപുകളില്‍ ചൈന സൈനിക താവളം നിര്‍മിക്കുന്നതിനോട് അമേരിക്കയും പ്രതികരണം നടത്തി. സൈനിക താവളം നിര്‍മിക്കാനുള്ള അനുവാദം നല്‍കരുതെന്ന് സോളമന്‍ ദ്വീപ് ഭരണാധികാരികളോട് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ നിര്‍ദേശിച്ചു. മറിച്ച് സംഭവിച്ചാല്‍ പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും ബൈഡന്‍ മുന്നറിയിപ്പ് നല്‍കി.


അതേസമയം, തന്റെ രാജ്യത്ത് ചൈനീസ് സൈനിക താവളം നിര്‍മിക്കില്ലെന്ന് സോളമന് ദ്വീപ് പ്രധാനമന്ത്രി മനാഷെ സോഗവാരെയും പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.