കോംഗോയില്‍ എബോള ബാധിച്ച് രണ്ടാം മരണം; ജാഗ്രതയോടെ ലോകാരോഗ്യ സംഘടന

കോംഗോയില്‍ എബോള ബാധിച്ച് രണ്ടാം മരണം; ജാഗ്രതയോടെ ലോകാരോഗ്യ സംഘടന

കിന്‍ഷാസ: ഭൂവിസ്തൃതിയില്‍ രണ്ടാമത്തെ വലിയ ആഫ്രിക്കന്‍ രാജ്യമായ ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോയില്‍ എബോള ബാധിച്ച് രണ്ടാമത്തെ മരണം റിപ്പോര്‍ട്ട് ചെയ്തു. വടക്കുപടിഞ്ഞാറന്‍ ഇക്വേറ്റര്‍ പ്രവിശ്യയിലെ മബന്‍ഡകയില്‍ രോഗം സ്ഥിരീകരിച്ച 31 വയസുകാരനാണ് മരിച്ചത്. ഒരാഴ്ചയിലേറെയായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. 25 കാരിയായ ഇയാളുടെ സഹോദ പത്‌നി ഏപ്രില്‍ 25ന് മരിച്ചിരുന്നു.

രോഗവ്യാപനം തടയാനുള്ള കടുത്ത നടപടികള്‍ സ്വീകരിച്ചതായി ലോകാരോഗ്യ സംഘടന അറിയിച്ചു. രോഗബാധിരുമായി നേരിട്ട് സമ്പര്‍ക്കമുണ്ടായിരുന്ന 145 പേരുടെ വിവരങ്ങള്‍ ആരോഗ്യ വിഭാഗം ശേഖരിച്ചിട്ടുണ്ട്. ഇവരെ നിരീക്ഷിച്ചുവരികെയാണ്. നിലവില്‍ ഇവരിലാര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ കടുത്ത ജാഗ്രതയിലാണ് തങ്ങളെന്നും ഏത് അടിയന്തിര സാഹചര്യത്തെയും നേരിടാന്‍ സജ്ജമാണെന്നും ലോകാരോഗ്യ സംഘടനയുടെ ആഫ്രിക്ക റീജിയണല്‍ ഓഫീസ് വക്താവ് ഡോ. ഫിയോണ ബ്രാക്ക പറഞ്ഞു.

ഒരാഴ്ച്ച മുന്‍പാണ് നാലാം വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗ ഉറവിടം കണ്ടെത്തുന്നതിനുള്ള അന്വേഷണത്തിലാണ്. രോഗ വ്യാപനം തടയുന്നതിന് വാക്‌സിനേഷന്‍ വേഗത്തിലാക്കിയെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ നിരവധി ആളുകള്‍ക്ക് വാക്‌സിനേഷന്‍ നല്‍കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം വരെ പ്രതിരോധ കുത്തിവയ്പ്പ് എടുത്തവര്‍ക്ക് വീണ്ടും നല്‍കും. ഇത് രോഗത്തിന്റെ ആഘാതം കുറയ്ക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.



2018 മുതലാണ് ഇക്വേറ്റര്‍ പ്രവിശ്യയില്‍ എബോള പൊട്ടിപ്പുറപ്പെട്ട് തുടങ്ങിയത്. മൂന്ന് തവണ ഇത് രൂക്ഷമായിരുന്നു. ഇപ്പോള്‍ നാലാം തരംഗമാണ്. ഇതുവരെ 2,300 ഓളം പേര്‍ മരണപ്പെട്ടു. 1976 ല്‍ ഡിആര്‍സിയുടെ വടക്കന്‍ മേഖലയിലെ എബോള നദിക്ക് സമീപം വൈറസ് ആദ്യമായി കണ്ടെത്തിയത്. മധ്യ ആഫ്രിക്കന്‍ രാജ്യങ്ങളിലാണ് എബോള കൂടുതല്‍ ആഘാതം ഉണ്ടാക്കിയത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.