വന്‍ പരിഷ്‌കരണവുമായി ഐഎസ്എല്‍; പ്ലേ ഓഫ് രീതി മാറും

വന്‍ പരിഷ്‌കരണവുമായി ഐഎസ്എല്‍; പ്ലേ ഓഫ് രീതി മാറും

മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ക്ലബുകള്‍ ഏറെ ആഗ്രഹിച്ചൊരു മാറ്റം അടുത്ത സീസണ്‍ മുതല്‍ ഉണ്ടാകും. പ്ലേഓഫിലേക്ക് നാലു ടീമുകള്‍ക്ക് മാത്രം എന്‍ട്രി എന്ന അവസ്ഥയ്ക്ക് മാറ്റം വരുന്നു. ഇതിനു പകരം ആദ്യ ആറു സ്ഥാനക്കാര്‍ക്കും അടുത്ത സീസണില്‍ പ്ലേഓഫ് സ്വപ്‌നം കാണാം.

ലീഗ് ഘട്ടത്തില്‍ ആദ്യ രണ്ട് സ്ഥാനത്തെത്തുന്ന ടീമുകള്‍ നേരിട്ട് പ്ലേഓഫിന് യോഗ്യത നേടും. മൂന്നാം സ്ഥാനം മുതല്‍ ആറു വരെയുള്ള ടീമുകള്‍ക്ക് പ്ലേ ഓഫിലേക്ക് യോഗ്യത നേടാന്‍ ഒരു കടമ്പ കൂടെ കടക്കണം. നേരത്തെ അഞ്ചും ആറും സ്ഥാനത്തെത്തുന്ന ടീമുകള്‍ക്ക് പ്ലേഓഫ് പ്രതീക്ഷയില്ലായിരുന്നു.

ലീഗിന്റെ അവസാന മത്സരങ്ങളില്‍ വിരസമായ മല്‍സരങ്ങള്‍ക്ക് ഇതു കാരണമായി. ഈ അവസ്ഥയ്ക്കാണ് അധികൃതര്‍ മാറ്റം വരുത്തിയിരിക്കുന്നത്. ഇനി മൂന്നു ആറും സ്ഥാനങ്ങളിലുള്ളവരും നാലും അഞ്ചും സ്ഥാനത്തുള്ളവരും പ്ലേഓഫിനായി മല്‍സരിക്കും.

ഈ മല്‍സരങ്ങളില്‍ ജയിക്കുന്നവര്‍ക്ക് പ്ലേഓഫിലെത്താം. പ്ലേഓഫ് പഴയ പോലെ തന്നെ നടക്കും. പ്ലേഓഫിന് വേണ്ടിയുള്ള മല്‍സരങ്ങള്‍ നടക്കുക പോയിന്റ് പട്ടികയില്‍ മുന്നിലുള്ള ടീമിന്റെ ഹോം ഗ്രൗണ്ടിലാകും. മൂന്നാം സ്ഥാനക്കാരും ആറാംസ്ഥാനക്കാരും ഏറ്റുമുട്ടുക മൂന്നാംസ്ഥാനക്കാരുടെ ഹോംഗ്രൗണ്ടിലാകും. ലീഗ് കൂടുതല്‍ സജീവമായി നിലനിര്‍ത്താന്‍ ഈ നീക്കം വഴി സാധിക്കും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.