ഉക്രെയ്‌നിലെ റഷ്യയുടെ യുദ്ധക്കുറ്റങ്ങള്‍; തെളിവുകള്‍ ശേഖരിച്ചതായി ആംനസ്റ്റി ഇന്റര്‍നാഷണല്‍

ഉക്രെയ്‌നിലെ റഷ്യയുടെ യുദ്ധക്കുറ്റങ്ങള്‍; തെളിവുകള്‍ ശേഖരിച്ചതായി ആംനസ്റ്റി ഇന്റര്‍നാഷണല്‍

കീവ്: ഉക്രെയ്‌നില്‍ റഷ്യന്‍ സേന നടത്തിയ യുദ്ധക്കുറ്റങ്ങള്‍ സംബന്ധിച്ച് തെളിവുകള്‍ ശേഖരിച്ചതായി ആംനസ്റ്റി ഇന്റര്‍നാഷണല്‍. തലസ്ഥാനമായ കീവിലും മറ്റ് പ്രദേശങ്ങളിലും ഉള്‍പ്പെടെ നടത്തിയ നിയമവിരുദ്ധമായ ആക്രമണങ്ങളും സാധാരണക്കാരെ കൂട്ടത്തോടെ കൊലപ്പെടുത്തിയത് ഉള്‍പ്പെടെ റഷ്യന്‍ സേന നടത്തിയ ക്രൂരമായ കുറ്റകൃത്യങ്ങളില്‍ സംഘടന തെളിവുകള്‍ രേഖരിച്ചിട്ടുണ്ട്.

ആക്രമണത്തിന് ഉത്തരവിട്ടവരെ ഉള്‍പ്പടെ നിയമത്തിന് മുന്നില്‍ കൊണ്ടുവരേണ്ടത് അത്യന്താപേക്ഷിതമാണെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ സെക്രട്ടറി ജനറല്‍ ആഗ്‌നസ് കാലമര്‍ഡ് പറഞ്ഞു. ബുച്ചയുള്‍പ്പടെ കീവിന് സമീപമുള്ള എട്ട് പ്രദേശങ്ങളില്‍ നിന്ന് തെളിവുകള്‍ ശേഖരിച്ചതായി സംഘടന അറിയിച്ചു.

റഷ്യന്‍ സേന ബുച്ചയില്‍ നിന്ന് പിന്‍വാങ്ങിയശേഷം നിരവധി മൃതദേഹങ്ങളാണ് ബുച്ചയിലെ തെരുവുകളില്‍ നിന്ന് കണ്ടെത്തിയത്. ഇവയില്‍ പലതും കൈകള്‍ പിന്നില്‍ കൂട്ടികെട്ടിയ നിലയിലും കൂട്ടകുഴിമാടങ്ങളിലുമായിരുന്നു. ബുച്ചയില്‍ നിന്ന് 1,235 സാധാരണക്കാരുടെ മൃതദേഹങ്ങളാണ് ഇത്തരത്തില്‍ കണ്ടെത്തിയതെന്ന് കീവ് ഗവര്‍ണര്‍ അലക്‌സാണ്ടര്‍ പാവ്ലിയുക്ക് പറഞ്ഞു. ബുച്ചയില്‍ കണ്ടെത്തിയ കൂട്ടകുഴിമാടങ്ങളില്‍ റഷ്യ വ്യാപകമായി ആരോപണവിധേയരായെങ്കിലും തങ്ങളുടെ ലക്ഷ്യം ഉക്രെയ്‌നിലെ സൈനിക കേന്ദ്രങ്ങള്‍ മാത്രമാണെന്നും ആരോപണങ്ങളെല്ലാം വ്യാജമാണെന്നും റഷ്യ ആവര്‍ത്തിച്ചു.

'അന്വേഷണത്തിനായി ബുച്ച സന്ദര്‍ശിച്ചപ്പോള്‍ പ്രിയപ്പെട്ടവരെ നഷ്ടമായ നിരവധി ആളുകളെയാണ് ഞങ്ങള്‍ കണ്ടുമുട്ടിയത്. ആക്രമണങ്ങള്‍ ഇവരുടെ ജീവിതത്തെയാകെ മാറ്റിമറിച്ചു'- കാലമര്‍ഡ് പറഞ്ഞു. നീതിക്ക് വേണ്ടിയുള്ള ഉക്രെയ്ന്‍ ജനതയുടെ ആവശ്യത്തെ തങ്ങള്‍ പിന്തുണക്കുന്നു. ഭാവിയിലെ വിചാരണ നടപടിയില്‍ പ്രോസിക്യൂഷനെ സഹായിക്കുന്നതിന് തെളിവുകള്‍ സംരക്ഷിക്കപ്പെടുമെന്ന് അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയും ഉക്രെയ്ന്‍ അധികാരികളും ഉറപ്പ് വരുത്തണമെന്ന് കാലമര്‍ഡ് ആവശ്യപ്പെട്ടു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.