കരിങ്കടലില്‍ ഒരു റഷ്യന്‍ യുദ്ധകപ്പല്‍കൂടി തകര്‍ത്ത് ഉക്രെയ്ന്‍; വീഡിയോ

കരിങ്കടലില്‍ ഒരു റഷ്യന്‍ യുദ്ധകപ്പല്‍കൂടി തകര്‍ത്ത് ഉക്രെയ്ന്‍; വീഡിയോ

കീവ്: കരിങ്കടലിലെ സ്‌നേക് ദ്വീപിനു സമീപം തമ്പടിച്ചിരുന്ന ഒരു റഷ്യന്‍ യുദ്ധക്കപ്പല്‍ കൂടി സായുധ ഡ്രോണ്‍ ഉപയോഗിച്ച് തകര്‍ത്തതായി ഉക്രെയ്ന്‍. കപ്പല്‍ തകര്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഉക്രെയ്ന്‍ പ്രതിരോധ സേന പങ്കുവെച്ചു. യുദ്ധക്കപ്പല്‍ തകര്‍ത്തതിന് പുറമെ, റഷ്യന്‍ നിയന്ത്രണത്തിലുള്ള ദ്വീപിലെ പ്രതിരോധ സംവിധാനവും ഉക്രെയ്ന്‍ തകര്‍ത്തതായി റിപ്പോര്‍ട്ടുകളുണ്ട്. ബേയ്‌റക്തര്‍ ടിബി2 ഡ്രോണ്‍ ഉപയോഗിച്ചാണ് കപ്പലിനുനേരെ മിസൈല്‍ ആക്രമണം നടത്തിയത്. തിങ്കളാഴ്ച റഷ്യന്‍ സേന വിജയദിനമായി ആഘോഷിക്കാനിരിക്കേയാണ് വന്‍ തിരിച്ചടി.

കഴിഞ്ഞമാസം കരിങ്കടലിലെ റഷ്യന്‍ ആധിപത്യത്തിന്റെ ചിഹ്നമായിരുന്ന മോസ്‌ക്വ പടക്കപ്പല്‍ നെപ്റ്റിയൂണ്‍ മിസൈല്‍ സംവിധാനം ഉപയോഗിച്ച് ഉക്രെയ്ന്‍ തകര്‍ത്തിരുന്നു.

മിസൈല്‍ പതിച്ച് കപ്പല്‍ ചിന്നിചിതറുന്നതിന്റെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ദൃശ്യങ്ങളാണ് ഉക്രെയ്ന്‍ പങ്കുവെച്ചത്. ഉക്രെയ്ന്‍ ഡ്രോണില്‍നിന്ന് വിക്ഷേപിച്ച മിസൈല്‍ റഷ്യന്‍ യുദ്ധക്കപ്പല്‍ തകര്‍ക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. കൂടാതെ, രണ്ട് വിമാനവേധ മിസൈല്‍ സംവിധാനങ്ങളും തകര്‍ത്തതായി ഉക്രെയ്ന്‍ അവകാശപ്പെട്ടു. നിലവില്‍ റഷ്യന്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലാണ് സ്‌നേക് ദ്വീപ്. അതേസമയം, റഷ്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.

കിഴക്കന്‍ മേഖലയില്‍ റഷ്യ കനത്ത ആക്രമണമാണ് നടത്തുന്നത്. മരിയുപോളില്‍ റഷ്യന്‍ സേന വളഞ്ഞിരിക്കുന്ന ഉരുക്കു ഫാക്ടറിയില്‍നിന്ന് സ്ത്രീകളെയും കുട്ടികളെയും മുതിര്‍ന്നവരെയും ശനിയാഴ്ച സുരക്ഷിതമായി ഒഴിപ്പിച്ചിരുന്നു.

ഇക്കഴിഞ്ഞ ഏപ്രില്‍ 14നാണ് ഉക്രെയ്ന്‍ ക്രൂയിസ് മിസൈലുകള്‍ റഷ്യയുടെ 'മോസ്‌ക്വ' എന്ന യുദ്ധകപ്പല്‍ തകര്‍ത്ത് കരിങ്കടലില്‍ മുക്കിയത്. ഉക്രെയ്‌നെതിരായ ആക്രമണം ആരംഭിച്ച ശേഷം റഷ്യ നേരിടുന്ന ഏറ്റവും വലിയ തിരിച്ചടികളിലൊന്നായാണ് ഈ ആക്രമണത്തെ വിശേഷിപ്പിച്ചത്. ഇതിനു പിന്നാലെയാണ് മറ്റൊരു യുദ്ധക്കപ്പല്‍ കൂടി ഉക്രെയ്ന്‍ തകര്‍ത്തത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.