സിഡ്‌നി: ചൈനയെയും റഷ്യയെയും ഒഴിവാക്കി സീ പവര്‍ 2022 ഇന്തോ-പസഫിക് കോണ്‍ഫറന്‍സിന് ഓസ്‌ട്രേലിയയിലെ സിഡ്‌നിയില്‍ തുടക്കം. കോവിഡിന് ശേഷമുള്ള ആദ്യ ഇന്തോ-പസഫിക് കോണ്‍ഫറന്‍സാണിത്. 40 രാജ്യങ്ങളില്‍ നിന്നുള്ള നാവിക സേനാ മേധാവികള്‍ സിഡ്‌നിയിലെ ഡാര്‍ലിംഗ് ഹാര്‍ബറില്‍ നടക്കുന്ന സമ്മേളനത്തില്‍ ഒത്തുകൂടും. സമുദ്രസുരക്ഷാ മേഖലയിലും ഇന്തോ-പസഫിക്കിലും അഭിമുഖീകരിക്കുന്ന പ്രധാന വെല്ലുവിളികള്‍ ചര്‍ച്ച ചെയ്യും.

ഇംഗ്ലണ്ടും അമേരിക്കയുമായി സെപ്റ്റംബറില്‍ ധാരണയായ ആണവോര്‍ജ്ജ അന്തര്‍വാഹിനികള്‍ ഓസ്‌ട്രേലിയ ഏറ്റെടുക്കുന്നത് സംബന്ധിച്ചും ചര്‍ച്ചകള്‍ നടക്കും. പ്രതിരോധ മേഖലയില്‍ 45 ബില്യണ്‍ ഡോളറിന്റെ ഭാവിപരിപാടികളാണ് മൂന്ന് ദിവസത്തെ കോണ്‍ഫറന്‍സില്‍ ചര്‍ച്ച ചെയ്യുന്നത്. വെര്‍ച്വലായി നടക്കുന്ന സമ്മേളനത്തില്‍ ഓസ്‌ട്രേലിയയുടെ നാവികസേനാ മേധാവി വൈസ് അഡ്മിറല്‍ മൈക്ക് നൂനന്‍ അധ്യക്ഷത വഹിക്കും.
കഴിഞ്ഞ സമ്മേളനങ്ങളില്‍ പ്രധാന പങ്കാളികളായിരുന്ന ചൈനയും റഷ്യയും ഇല്ല എന്നതാണ് ഇത്തവണത്തെ പ്രത്യേകത. നയപരമായ കാരണങ്ങളാല്‍ ഇവരെ സമ്മേളനത്തിന് ക്ഷണിച്ചിട്ടില്ല. ഓസ്‌ട്രേലിയ ലക്ഷ്യമിട്ടുള്ള ചൈന്യയുടെ നിരന്തര സൈനീക, പ്രതിരോധ നടപടികളോടുള്ള എതിര്‍പ്പും റഷ്യയുടെ അധിനിവേശ നിലപാടിനോടുള്ള വിയോജിപ്പുമാണ് ഇരു രാജ്യങ്ങളെയും ഒഴിവാക്കാന്‍ കാരണമായതെന്ന് റോയല്‍ ഓസ്‌ട്രേലിയന്‍ നേവി കമാന്‍ഡര്‍ ഇന്‍ ചീഫ് വൈസ് അഡ്മിറല്‍ മൈക്ക് നൂനന്‍ പറഞ്ഞു.
സോളമന്‍ ദ്വീപുകള്‍ ഉള്‍പ്പെടെ പങ്കെടുക്കുന്ന സമ്മേളനത്തില്‍ ഓസ്‌ട്രേലിയുടെ ആഭ്യന്തര സൂരക്ഷയെ ഏറെ ബാധിക്കുന്ന ചൈനീസ് കരാര്‍ ആഗോളതലത്തില്‍ ചര്‍ച്ചയാക്കുക എന്നതാണ് പ്രധാന ലക്ഷ്യം. ഇതുവഴി കരാറിനെതിരെ സഖ്യരാജ്യങ്ങള്‍ക്കിടയില്‍ തങ്ങള്‍ക്കനുകൂലമായ വികാരം രൂപപ്പെടുത്തിയെടുക്കാനാകുമെന്ന് ഓസ്‌ട്രേലിയ കരുതുന്നു. അമേരിക്ക പോലുള്ള സഖ്യരാജ്യങ്ങള്‍ ഇതിനോടകം തന്നെ കരാറില്‍ ആശങ്ക പ്രകടിപ്പിച്ചു കഴിഞ്ഞു.