ഇറ്റാലിയൻ കപ്പുചിൻ സഭയിൽ മലയാളി സാന്നിധ്യം

ഇറ്റാലിയൻ കപ്പുചിൻ സഭയിൽ  മലയാളി സാന്നിധ്യം

റോം:  ഇറ്റലിയിൽ ജനിച്ചു വളർന്ന  മലയാളി ആദ്യമായി ഇറ്റലിയിലെ കപ്പുചിൻ സഭയിൽ നിത്യ വ്രതം സ്വീകരിച്ചു. കോതമംഗലം സ്വദേശികളായ വിളായിൽ സന്തോഷ് അരീക്കൽ– എൽസി ദമ്പതികളുടെ മൂത്ത മകൻ ഫ്രാൻസിസ്കോ വിളായിലാണു ഒൻപത് വർഷം നീണ്ട സെമിനാരി വിദ്യാഭ്യാസത്തിനു ശേഷം  നിത്യ വ്രത വാഗ്ദാനം സ്വീകരിച്ചത്. 

അസീസിയിലെ വിശുദ്ധ ഫ്രാൻസീസ് സ്ഥാപിച്ച കപ്പൂച്ചിൻ സഭ വിശുദ്ധ പാദ്രേ പീയോയുടെ ജീവിതം കൊണ്ടും ധന്യമാണ്. പാദ്രേ പീയോയുടെ ജന്മനാട്ടിൽ വച്ച് വ്രതവാഗ്ദാനം നടത്തി എന്നതിലുപരി അദ്ദേഹത്തിന്റെ മാമോദീസാ പേരും ഫ്രാൻസിസ്കോ എന്നായിരുന്നു എന്നത് ദൈവനിശ്ചയം.

ഇറ്റലിയിൽ ജനിച്ച് ഇന്ത്യയിലും ഇറ്റലിയിലുമായി ബ്രദർ ഫ്രാൻസിസ്കോ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. തുടർന്ന് കപ്പുചിൻ സഭയിൽ ചേർന്ന് ഇറ്റലിയിലെ ഫോജ്യ പ്രൊവിൻസിലെ അംഗമായി. ഏപ്രിൽ 30 ന് നൂറോളം ഇറ്റാലിയൻ വൈദികരെയും തിങ്ങി നിറഞ്ഞ ആത്മായ സമൂഹത്തെയും സാക്ഷിയാക്കി ആഘോഷമായ കുർബാനയോടെ നിത്യവ്രത വാഗ്ദാന തിരുകർമങ്ങൾ പൂർത്തിയാക്കി.

ചടങ്ങിൽ പങ്കെടുക്കാൻ എത്തിയിരുന്ന ബന്ധുക്കളെ മലയാളത്തിൽ അഭിസംബോധന ചെയ്യാനും ഫ്രാൻസിസ്കോയ്ക്ക് അവസരം ലഭിച്ചു. വിശുദ്ധരുടെ ജീവിതം അനുകരിച്ച് ജീവിക്കുക എന്നതാണ് ഫ്രാൻസിസ്കോയുടെ ആഗ്രഹം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.