റെനില്‍ വിക്രമസിംഗെ ശ്രീലങ്കയുടെ പ്രധാനമന്ത്രിയായി അധികാരമേറ്റു

റെനില്‍ വിക്രമസിംഗെ ശ്രീലങ്കയുടെ പ്രധാനമന്ത്രിയായി അധികാരമേറ്റു

കൊളംബോ: ആഭ്യന്തര കലാപം രൂക്ഷമായ ശ്രീലങ്കയില്‍ യുഎന്‍പി നേതാവ് റെനില്‍ വിക്രമസിംഗെ പുതിയ
പ്രധാനമന്ത്രിയായി അധികാരമേറ്റു. സമവായ നീക്കത്തിന്റെ ഭാഗമായാണ് വിക്രമസിംഗെയെ പ്രധാനമന്ത്രിയാകുന്നത്‌.  നേരത്തെ നാലു തവണ അദ്ദേഹം ശ്രീലങ്കയുടെ പ്രധാനമന്ത്രിയായിട്ടുണ്ട്.

അതേസമയം പ്രക്ഷോഭകാരികളെ ഭയന്ന് ഒളിവില്‍ കഴിയുന്ന മുന്‍ പ്രധാനമന്ത്രി മഹിന്ദ രജപക്സെ രാജ്യം വിടുന്നത് ശ്രീലങ്കന്‍ സുപ്രീം കോടതി വിലക്കി. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിന് എതിരെ സൈന്യത്തെയും പാര്‍ട്ടിയേയും ഉപയോഗിച്ച് അക്രമം അഴിച്ചുവിട്ടു എന്ന കേസിലാണ് രജപക്സെ രാജ്യം വിടുന്നത് സുപ്രീം കോടതി വിലക്കിയത്. രജപക്‌സെ ഉള്‍പ്പടെ 13 പേര്‍ക്കാണ് കോടതി യാത്രാവിലക്ക് ഏര്‍പ്പെടുത്തിയത്.

മഹിന്ദ രജപക്സെയുടെ വസതി പ്രക്ഷോഭകാരികള്‍ അഗ്‌നിക്കിരയാക്കിയതിനെ തുടര്‍ന്ന് സൈന്യം അദ്ദേഹത്തെ നാവികസേനാ താവളത്തിലേക്ക് മാറ്റിയിരുന്നു. ഇവിടെനിന്ന് രക്ഷപ്പെടാതിരിക്കാന്‍ പ്രക്ഷോഭകാരികള്‍ താവളം വളഞ്ഞിരിക്കുകയാണ്. അതിനിടെ ശ്രീലങ്കയില്‍ സര്‍ക്കാര്‍ വിരുദ്ധ കലാപം അടിച്ചമര്‍ത്താന്‍ സൈന്യത്തിന് കൂടുതല്‍ അധികാരം നല്‍കി പ്രസിഡന്റ് ഗോതബയ രജപക്‌സെ ഉത്തരവിട്ടിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.