ഡാമുകള്‍ തുറന്നുവിട്ടു; പ്രളയം സൃഷ്ടിച്ച് റഷ്യന്‍ സൈന്യത്തെ പ്രതിരോധിച്ച് ഉക്രെയ്ന്‍ ഗ്രാമം

ഡാമുകള്‍ തുറന്നുവിട്ടു; പ്രളയം സൃഷ്ടിച്ച് റഷ്യന്‍ സൈന്യത്തെ പ്രതിരോധിച്ച് ഉക്രെയ്ന്‍ ഗ്രാമം

കീവ്: ഉക്രെയ്ന്‍ തലസ്ഥാനമായ കീവിന്റെ വടക്കന്‍ മേഖലയിലുള്ള ഒരു ഗ്രാമം റഷ്യയുടെ ആക്രമണത്തെ പ്രതിരോധിച്ചത് പ്രളയത്തിലൂടെ. കീവിലെ ഡെമിദിവിലാണ് മനപൂര്‍വം പ്രളയം സൃഷ്ടിച്ചത്. പ്രളയത്തില്‍ ഗ്രാമങ്ങളും നെല്‍വയലുകളും ഉള്‍പ്പെടെയുള്ളവ മുങ്ങിപ്പോയിരുന്നു.

റഷ്യയുടെ അധിനിവേശം ഉക്രെയ്‌നില്‍ ആരംഭിച്ചപ്പോള്‍ തന്നെ അധികൃതര്‍ ഇര്‍പിന്‍ നദിയിലെ സോവിയറ്റ് കാലഘട്ടത്തിലുള്ള ഡാമുകള്‍ തുറന്നുവിട്ടിരുന്നു. ഇതാണ് ഇവിടെ പ്രളയത്തിന് കാരണമായത്. വെള്ളപ്പൊക്കത്തില്‍ 13,000 ഹെക്ടര്‍ തണ്ണീര്‍ത്തടങ്ങളാണ് മുങ്ങിപ്പോയത്.

പ്രളയമുണ്ടായത് റഷ്യന്‍ നീക്കങ്ങള്‍ക്കു തിരിച്ചടിയായി. റഷ്യന്‍ ടാങ്കുകള്‍ ഉക്രെയ്‌നിലെ ഈ ഭാഗത്തേക്കു കടക്കാതിരിക്കാന്‍ വെള്ളപ്പൊക്കം കാരണമായതായി പ്രദേശവാസികള്‍ പറയുന്നു. മൂന്നിലൊന്ന് വയലുകളും വെള്ളത്തിനടിയിലായി. എങ്കിലും ഈ നടപടി നല്ലതിനു വേണ്ടിയായിരുന്നുവെന്ന് പ്രദേശവാസി ഒലെക്സാണ്ടര്‍ റൈബാല്‍കോ പറഞ്ഞു. നിരവധി വീടുകളില്‍ ആഴ്ചകളോളം വെള്ളം കയറിയതിനെതുടര്‍ന്ന് പ്രദേശവാസികള്‍ വലിയ ദുരിതം നേരിടുന്നുണ്ട്. എങ്കിലും റഷ്യന്‍ സൈന്യം ഇവിടെ എത്താത്തതിലുള്ള ആശ്വാസവും പങ്കിടുന്നു.

ഇര്‍പിന്‍ നദിക്ക് 'ഹീറോ റിവര്‍' എന്ന പദവി നല്‍കണമെന്നാണ് പ്രാദേശിക പരിസ്ഥിതി ശാസ്ത്രജ്ഞനായ വോളോഡിമര്‍ ബോറെക്കോ ആവശ്യപ്പെടുന്നത്.

ആയിരക്കണക്കിന് പൗരന്മാരുടെ ജീവന്‍ അപഹരിച്ചുള്ള റഷ്യന്‍ അധിനിവേശം മൂന്നാം മാസത്തിലെത്തിയിരിക്കുകയാണ്. ദശലക്ഷക്കണക്കിന് ഉക്രെയ്ന്‍കാരാണ് പലായനം ചെയ്തത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.