പണപ്പെരുപ്പം നിയന്ത്രിക്കുക ലക്ഷ്യം; ന്യൂസിലന്‍ഡ് ബജറ്റിലെ പ്രധാന നിര്‍ദേശങ്ങള്‍

പണപ്പെരുപ്പം നിയന്ത്രിക്കുക ലക്ഷ്യം; ന്യൂസിലന്‍ഡ് ബജറ്റിലെ പ്രധാന നിര്‍ദേശങ്ങള്‍

വെല്ലിംഗ്ടണ്‍: കാലാവസ്ഥ, ആരോഗ്യം, പണപ്പെരുപ്പം എന്നിവയ്ക്ക് ഊന്നല്‍ നല്‍കി, സാമ്പത്തികവും സാമൂഹികവുമായ സുരക്ഷ ഉറപ്പാക്കുമെന്ന വാഗ്ദാനവുമായി ന്യൂസിലന്‍ഡ് സര്‍ക്കാരിന്റെ ബജറ്റ്. ഇന്ധന നികുതിയില്‍ ഉള്‍പ്പെടെ ഇളവുകള്‍ പ്രഖ്യാപിച്ചും വര്‍ധിച്ച ജീവിതച്ചെലവ് നേരിടാനുള്ള മാര്‍ഗങ്ങള്‍ തേടിയും താഴ്ന്ന വരുമാനക്കാര്‍ക്ക് കൂടുതല്‍ ധനസഹായം പ്രഖ്യാപിച്ചുമുള്ള ബജറ്റ് നികുതിദായകര്‍ക്ക് വലിയ പ്രതീക്ഷ നല്‍കുന്നു.

70,000 ഡോളറില്‍ താഴെ വരുമാനമുള്ള ഏകദേശം 20 ലക്ഷത്തിലധികം വരുന്ന മുതിര്‍ന്നവര്‍ക്ക് ഓഗസ്റ്റ് മുതല്‍ മൂന്നു തവണ 117 ഡോളര്‍ കാഷ് പേയ്മെന്റ് ലഭിക്കുന്നതാണ് ബജറ്റിലെ പ്രധാന ആകര്‍ഷണം. പ്രതിവാരം 27 ഡോളര്‍ കാഷ് പേയ്മെന്റുകള്‍, ഇന്ധന നികുതി ഇളവുകള്‍, പകുതി വിലയ്ക്ക് പൊതുഗതാഗത സേവനം എന്നിവയാണ് ജസീന്ദ ആര്‍ഡണ്‍ സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ പുതിയ ബജറ്റില്‍ വാഗ്ദാനം ചെയ്യുന്നത്.

പൊതുഗതാഗത സേവന നിരക്ക് കുറയ്ക്കുന്നത് വര്‍ധിച്ച ജീവിതച്ചെലവ് നേരിടാന്‍ സഹായിക്കുമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. ആരോഗ്യ സംവിധാനങ്ങളുടെ പരിഷ്‌കരണത്തിനായി 11.1 ബില്യണ്‍, കാലാവസ്ഥാ പ്രതിസന്ധി നേരിടാന്‍ 2.9 ബില്യണ്‍ എന്നിവയും വകയിരുത്തിയിട്ടുണ്ട്.

വരും തലമുറകള്‍ക്കായി രാജ്യത്തിന്റെ സാമ്പത്തികവും സാമൂഹികവുമായ സുരക്ഷിതത്വം ഉറപ്പാക്കുകയും കുടുംബങ്ങളില്‍ പണപ്പെരുപ്പത്തിന്റെ ആഘാതം കുറയ്ക്കുകയുമാണ് ലക്ഷ്യമെന്ന് ബജറ്റ് അവതരണത്തോടനുബന്ധിച്ച് പ്രധാനമന്ത്രി ജസീന്ദ ആര്‍ഡണ്‍ പറഞ്ഞു.

ഉയര്‍ന്ന പെട്രോള്‍ വില, ഭക്ഷ്യവില വര്‍ധന, മൂന്ന് പതിറ്റാണ്ടിനിടയിലെ ഏറ്റവും ഉയര്‍ന്ന പണപ്പെരുപ്പം, വീട്ടുവാടക, ജീവിതച്ചെലവ് എന്നിവയാണ് ജന ജീവിതത്തിന് തിരിച്ചടിയാകുന്നത്.

തൊഴിലില്ലായ്മ മൂന്നു ശതമാനമായി കുറയുമെന്നും വേതന വളര്‍ച്ച 2023-ല്‍ വീണ്ടും പണപ്പെരുപ്പത്തെ മറികടക്കുമെന്നുമാണ് പ്രവചനം.

ഇന്ധന എക്‌സൈസ് നികുതി ഇളവ്, റോഡ് യൂസര്‍ ചാര്‍ജ് കുറയ്ക്കല്‍ എന്നിവ രണ്ടു മാസത്തേക്ക് തുടരാന്‍ 235 മില്യണ്‍ ഡോളര്‍ വകയിരുത്തി.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.