കാബൂൾ: സ്‌ത്രീകൾക്കെതിരായ താലിബാന്റെ കർശന നടപടികൾ പിൻവലിക്കണമെന്ന ഐക്യരാഷ്‌ട്ര സുരക്ഷ കൗൺസിലിന്റെ (യുഎൻഎസ്‌സി ) ആവശ്യത്തോട് മുഖം തിരിച്ച് താലിബാൻ.
പെൺകുട്ടികളുടെ മനുഷ്യാവകാശങ്ങളും, മൗലികാവകാശങ്ങളും നിയന്ത്രിക്കുന്ന നയം പിൻവലിക്കണമെന്ന് സുരക്ഷ കൗൺസിൽ താലിബാനോട് ആവശ്യപ്പെട്ടിരുന്നു.
അഫ്‌ഗാൻ സ്‌ത്രീകളുടെ അവകാശങ്ങളോടുള്ള താലിബാന്‍റെ പ്രതിബദ്ധത ആവർത്തിച്ചാണ് മനുഷ്യാവകാശങ്ങളും മൗലികാവകാശങ്ങളും പരിമിതപ്പെടുത്തുന്നതിനെക്കുറിച്ചുള്ള യുഎൻഎസ്‌സിയുടെ ആശങ്ക താലിബാൻ വിദേശകാര്യ മന്ത്രാലയം നിരസിച്ചത്.
അഫ്‌ഗനിസ്ഥാനിലെ ബഹുഭൂരിഭാഗവും ജനങ്ങൾ മുസ്‌ലിങ്ങളായതിനാൽ, ഹിജാബ് ധരിക്കുന്നത് സമൂഹത്തിന്റെ മതപരവും സാംസ്‌കാരികവുമായ ആചാരങ്ങളുമായി പൊരുത്തപ്പെടുന്നതാണെന്ന് അഫ്‌ഗാൻ വിദേശകാര്യ മന്ത്രാലയ വക്താവ് അബ്‌ദുല്‍ ഖഹർ ബൽഖി അവകാശപ്പെട്ടു.
വിദ്യാഭ്യാസം, തൊഴിൽ, സഞ്ചാരസ്വാതന്ത്ര്യം, പൊതുജീവിതത്തിൽ സ്‌ത്രീകളുടെ സമ്പൂർണവും തുല്യവുമായ പങ്കാളിത്തം എന്നിവയുടെ കടുത്ത ലംഘനമാണ് അഫ്ഗാനിസ്ഥാനിൽ സംഭവിക്കുന്നത്.
സ്‌ത്രീകളുടെയും പെൺകുട്ടികളുടെയും സ്വാതന്ത്ര്യം നിഷേധിക്കുന്ന നയങ്ങളിൽ ആശങ്ക അറിയിക്കുന്നതിനൊപ്പം കാലതാമസം കൂടാതെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കണമെന്നും, പെൺകുട്ടികളുടെ പഠനം ഉറപ്പ് വരുത്തണമെന്നും സുരക്ഷാ കൗൺസിൽ ആവശ്യപ്പെട്ടിരുന്നു.