ഓസ്‌ട്രേലിയയ്ക്ക് ഭീഷണി; പസഫിക് രാജ്യങ്ങളുമായി നിര്‍ണായക കരാറില്‍ ചൈന ഒപ്പുവച്ചു

ഓസ്‌ട്രേലിയയ്ക്ക് ഭീഷണി; പസഫിക് രാജ്യങ്ങളുമായി നിര്‍ണായക കരാറില്‍ ചൈന ഒപ്പുവച്ചു

ടോംഗ: ഓസ്ട്രേലിയയ്ക്കും സമീപ രാജ്യങ്ങള്‍ക്കും മുഴുവന്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയേക്കാവുന്ന നിര്‍ണായക കരാറില്‍ പസഫിക് ദ്വീപ് സമൂഹങ്ങളുമായി ചൈന ഒപ്പുവച്ചു. ചൈനയുടെ വിദേശകാര്യ മന്ത്രി വാങ് യി 10 രാജ്യങ്ങളിലായി നടത്തിയ മാരത്തോണ്‍ ചര്‍ച്ചയ്‌ക്കൊടുവിലാണ് കരാര്‍ ഒപ്പുവച്ചത്.

പോലീസിംഗ്, സൈബര്‍ സുരക്ഷ, വ്യാപാരം, മത്സ്യബന്ധനം, വികസനം എന്നിവയുള്‍പ്പെടെ മേഖലകളില്‍ സഹകരണം വിപുലീകരിക്കാനാണ് ഫിജിയുടെ തലസ്ഥാനത്ത് നടന്ന യോഗത്തില്‍ കരാര്‍ ഒപ്പുവച്ചത്. ചൈനയെ അംഗീകരിക്കുന്ന സോളമന്‍ ദ്വീപുകള്‍, കിരിബാത്തി, സമോവ, ഫിജി, ടോംഗ, വാനുവാട്ടു, പാപുവ ന്യൂ ഗിനിയ, കുക്ക് ദ്വീപുകള്‍, നിയു, ഫെഡറേറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് മൈക്രോനേഷ്യ എന്നീ രാജ്യങ്ങള്‍ കരാറില്‍ പങ്കെടുത്തു.

പോലീസിംഗ് സഹകരണം വിപുലീകരിക്കുന്നതിനുള്ള പദ്ധതി തയാറാക്കുക മാത്രമല്ല, ചൈനയും പസഫിക്കും തമ്മില്‍ ഒരു പുതിയ സ്വതന്ത്ര വ്യാപാര ക്രമീകരണം നിര്‍ദ്ദേശിക്കുക കൂടി കരാറിലുണ്ട്. സൈബര്‍ സുരക്ഷാ, സഹകരണം, കാര്‍ഷികം മുതലായ മേഖലകളിലും സഹകരണം ഉണ്ടാകും.

അതേസമയം മൈക്രോനേഷ്യന്‍ പ്രസിഡന്റ് നിര്‍ദിഷ്ട കരാറിനെ അപലപിച്ചു. ചൈനയുടെ നിര്‍ദ്ദേശം പസഫിക്കില്‍ ചൈനയും പടിഞ്ഞാറും തമ്മില്‍ ഒരു പുതിയ ശീതയുദ്ധത്തിന് കാരണമാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. അവര്‍ക്ക് പരമാധികാരവും സ്വാതന്ത്ര്യവും നഷ്ടപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു.

ഇത് രണ്ടാം തവണയാണ് ചൈനയുടെ വിദേശകാര്യ മന്ത്രി പസഫിക് വിദേശകാര്യ മന്ത്രിമാരുമായി സംയുക്ത യോഗത്തില്‍ കൂടിക്കാഴ്ച നടത്തുന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലിലും ഇത്തരമൊരു കൂടിക്കാഴ്ച്ച നടത്തിയിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.