ലോകത്തിലെ ഏറ്റവും വലിയ സസ്യം പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയില്‍; വിസ്തൃതി 200 കിലോമീറ്ററിലധികം

ലോകത്തിലെ ഏറ്റവും വലിയ സസ്യം പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയില്‍; വിസ്തൃതി 200 കിലോമീറ്ററിലധികം

സിഡ്നി: പടിഞ്ഞാറന്‍ ഓസ്ട്രേലിയയില്‍ ലോകത്തിലെ ഏറ്റവും വലിയ സസ്യത്തെ കണ്ടെത്തിയതായി ഗവേഷകര്‍. കാര്‍നാര്‍വോണിനടുത്തുള്ള ഷാര്‍ക്ക് ബേ ഉള്‍ക്കടലിലാണ് യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റേണ്‍ ഓസ്‌ട്രേലിയയിലെ ഗവേഷകര്‍ സസ്യത്തെ കണ്ടെത്തിയത്. പോസിഡോണിയ ഓസ്‌ട്രേലിസ് ഇനത്തില്‍പ്പെടുന്ന കടല്‍ പുല്ലാണിത്.

ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെട്ടതാണ് ഈ സ്ഥലം. കടലിനടിയില്‍ സസ്യം പടര്‍ന്ന് കിടക്കുന്നത് 200 ചതുരശ്ര കിലോമീറ്ററിലധികം വിസ്തൃതിയിലാണ്. മാന്‍ഹട്ടണ്‍ നഗരത്തിന്റെ മൂന്നിരട്ടിയിലധികം വരുമിത്. ഈ പുല്ലിന്റെ പ്രായം ഗവേഷകര്‍ കണക്കാക്കിയത് 4,500 വര്‍ഷമാണ്. ഈ പഠന റിപ്പോര്‍ട്ട് റോയല്‍ സൊസൈറ്റിയുടെ ശാസ്ത്ര ജേണലായ പ്രൊസീഡിംഗ്സ് ഓഫ് ദി റോയല്‍ സൊസൈറ്റി ബിയിലാണ് പ്രസിദ്ധീകരിച്ചത്.

വളരെ യാദൃശ്ചികമായാണ് ഗവേഷകര്‍ ഈ ഭീമാകാരനായ കടല്‍പുല്ലിനെ കണ്ടെത്തുന്നത്. ഷാര്‍ക്ക് ഉള്‍ക്കടലിലെ കടല്‍പ്പുല്ലുകളുടെ ജനിത വൈവിധ്യം കണ്ടെത്തുന്നതിനുള്ള പര്യവേക്ഷണത്തിലായിരുന്നു ഗവേഷകര്‍. ആദ്യം ഗവേഷകര്‍ കരുതിയത് വലിയ പുല്‍ത്തകിടിയായിരിക്കും ഇതെന്നാണ്. ഗവേഷകര്‍ ചെടിയുടെ സാമ്പിളുകള്‍ ശേഖരിക്കുകയും അതിനെക്കുറിച്ചുള്ള മുഴുവന്‍ വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തു. ജനിതക പരിശോധനയിലാണ് ഒരൊറ്റ വിത്തില്‍ നിന്നാണ് ഈ ചെടി ഇത്രയും വിസ്തൃതമായ സ്ഥലത്ത് പടര്‍ന്ന് പിടിച്ചിരിക്കുന്നതെന്ന് സംഘം കണ്ടെത്തി.

വ്യത്യസ്ത തരം ഊഷ്മാവ്, ചുറ്റുപാടുകള്‍, അവസ്ഥകള്‍ എന്നിവയെ അതിജീവിച്ചാണ് ഈ ചെടി ഇത്രയും നീളം കൈവരിച്ചിരിക്കുന്നത്. ആയിരകണക്കിന് വര്‍ഷം ഇതിന് നിലനില്‍ക്കാന്‍ സാധിച്ചത് അതിശയകരമാണെന്നും ദുഷ്‌കരമായ കാലവസ്ഥകളെ അതിജീവിക്കാനുള്ള ശേഷി ഈ സസ്യം ആര്‍ജിച്ചെടുത്തിട്ടുണ്ടെന്നും ഗവേഷകര്‍ പറയുന്നു. ഈ സസ്യം അധികം കായ്ക്കുകയോ പൂക്കുകയോ ചെയ്യുന്നില്ല.

ഷാര്‍ക്ക് ബേ പ്രദേശത്ത് 8,500 വര്‍ഷങ്ങള്‍ക്ക് മുന്‍പുണ്ടായ വെള്ളപ്പൊക്കത്തിന് ശേഷം രൂപപ്പെട്ടതാകാം ഇതെന്ന് വിശ്വസിക്കപ്പെടുന്നു. ആഴം കുറഞ്ഞ വെള്ളത്തിലാണ് കടല്‍പ്പുല്ലുകള്‍ വളരുന്നത്. കടലിലെ ജീവജാലങ്ങള്‍ക്കുളള കാര്‍ബണ്‍ഡയോക്സൈഡ് ഉല്‍പ്പാദിപ്പിക്കുന്ന ഫാക്ടറിയെന്നാണ് ഇവ അറിയപ്പെടുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.